തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളുമായി ആരോഗ്യവകുപ്പ് നടത്തിയ ചർച്ച പരാജയപ്പെട്ടു. പ്രവേശന നടപടികൾ, ഫീസ് വർധന, സർക്കാർ ഫീസ് കുടിശിക തുടങ്ങിയ വിഷയങ്ങളിലുണ്ടായ തർക്കങ്ങളാണ് ചർച്ച പരാജയപ്പെടാൻ കാരണമായത്.
അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകില്ലെന്ന നിലപാടിൽ മാനേജ്മെന്റ് പ്രതിനിധികൾ ഉറച്ചുനിന്നു. പണം തിരികെ നൽകുന്നതിന് പകരം എംബിബിഎസ് കോഴ്സ് കാലാവധി നാലര വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കാമെന്ന നിർദേശവും അവർ മുന്നോട്ടുവെച്ചെങ്കിലും ആരോഗ്യവകുപ്പ് ഇത് തള്ളി.
ആരോഗ്യമന്ത്രി കെ. മുരളീധരൻ അധ്യക്ഷനായാണ് ചർച്ച നടന്നത്. യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വാശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് കോഴ്സിന് നാലര വർഷത്തിന് പകരം അഞ്ചുവർഷ ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്. അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) സംസ്ഥാന സർക്കാരിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിരുന്നു.
രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏകദേശം 3.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയതായാണ് വിവരം. ഇത് മൂവായിരത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നാലര വർഷത്തെ എംബിബിഎസ് കോഴ്സിന് അതിനനുസരിച്ചുള്ള ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് എൻഎംസി മുമ്പ് തന്നെ സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ അത് മറികടന്നാണ് അധിക ഫീസ് ഈടാക്കിയതെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
