കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ പ്രാദേശിക ശുദ്ധജല മത്സ്യസമ്പത്ത് സംരക്ഷിക്കാൻ നടപടികളുമായി ഫിഷറീസ് വകുപ്പ്. പ്രജനന കാലയളവിൽ പുഴകൾ, അരുവികൾ, പാടശേഖരങ്ങൾ എന്നിവിടങ്ങളിലെ മത്സ്യങ്ങളെ അനധികൃതമായി പിടിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രജനനത്തിനായി നദികളിൽ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിർദേശം. ഈ കാലയളവിൽ പിടിക്കപ്പെടുന്ന മത്സ്യങ്ങളിൽ ധാരാളം മുട്ടകൾ ഉണ്ടാകാറുണ്ടെന്നും ഇത് മത്സ്യസമ്പത്ത് കുറയാൻ കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വളർച്ച പൂർത്തിയാകാത്ത ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. അനധികൃത മീൻപിടിത്തം നടക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ ശക്തമാക്കിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
ജലാശയങ്ങളിൽ വലകെട്ടി മത്സ്യങ്ങളുടെ സഞ്ചാരം തടയുന്നതും പ്രജനന കേന്ദ്രങ്ങളിലേക്കുള്ള അവയുടെ യാത്ര തടസ്സപ്പെടുത്തുന്നതുമൂലം മത്സ്യസമ്പത്ത് ഗണ്യമായി കുറയുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2010ലെ ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമാണ്.
20 മില്ലിമീറ്ററിൽ താഴെ കണ്ണി അകലമുള്ള വലകൾ ഉപയോഗിച്ച് മീൻപിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ മീൻപിടിക്കുന്നതും വിഷം, വൈദ്യുതി, സ്‌ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമാണ്.
നിയമലംഘനങ്ങൾ ദൃശ്യങ്ങളായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. കുറ്റക്കാരെതിരെ പിഴ, തടവ് ശിക്ഷ, അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ലഭിക്കാവുന്നതാണ്.
ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വരാനിരിക്കെ, ശുദ്ധജല മത്സ്യബന്ധനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അടുത്ത രണ്ട് മാസങ്ങളിൽ സംസ്ഥാനത്ത് മത്സ്യലഭ്യത കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
