തൃശൂർ: അമിത വേഗത്തിൽ ബസ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസ് മൂന്നു സ്ത്രീകളെ ഇടിച്ച് പരുക്കേൽപിച്ച കേസിൽ ഡ്രൈവർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. അഞ്ചാംകല്ല് ബസ് സ്റ്റോപ്പിൽ ബസിന് സ്റ്റോപ്പുണ്ടായിട്ടും ബസ് കയറാൻ നിന്ന ആളുകൾക്കിടയിലേക്ക് ബസ് അമിത വേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു എന്നാണ് കേസ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് ചൊവ്വൂരിൽ അഞ്ചാംകല്ല് പഞ്ചിങ്ങ് ബൂത്തിനടുത്ത ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ബസ് കാത്തു നിന്നവരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്.
സംഭവത്തിൽ ഡ്രൈവറായ മാള പുത്തൻചിറ സ്വദേശി നാസറിനെ (52) ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.
അപകടത്തിനുശേഷം ഓടി രക്ഷപെട്ട ഇയാളേയും ബസും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ചൊവ്വൂർ സ്വദേശിനി പ്രേമാവതി (61), ഇവരുടെ മകൾ സയന (36), ചൊവ്വൂർ ചെറുവത്തേരി സ്വദേശി സംഗീത (30) എന്നിവർക്കാണ് പരുക്കേറ്റത്. ഓടി മാറിയത് കൊണ്ടു മാത്രമാണ് ആരും മരിക്കാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ബസ് ഡ്രൈവർക്കെതിരെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻറെ നിർദേശ പ്രകാരം അശ്രദ്ധമായി, മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തിൽ വാഹനമോടിച്ച് ഗുരുതര പരുക്കേൽപ്പിച്ചതിനും വധശ്രമത്തിനും ഉള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്