ഒരു രാഷ്ടീയ കുതന്ത്രപഞ്ചതന്ത്രകഥ പറയാം. അങ്ങ് പശ്ചിമ ബംഗാളിൽ 1997ൽ രൂപം കൊണ്ട രാഷ്ട്രീയപ്പാർട്ടി ആണ് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പശ്ചിമബംഗാൾ ഘടകത്തിൽ കുത്തിത്തിരിപ്പും പിളർപ്പുമുണ്ടാക്കി രൂപംകൊണ്ടതാണ് ഈ മുതൽ..! കോൺഗ്രസ്സിൽ തെല്ലും മമതയില്ലാത്ത നേതാവായിരുന്ന മമതാ ബാനർജിയാണ് തൃണമൂൽ കോൺഗ്രസ് പാർട്ടിയ്ക്ക് രൂപവും ഭാവവും വർണ്ണവുമേകിയത്.
സാധാരണക്കാരിൽ സാധാരണക്കാരും അതിലും താഴെയുള്ളവർക്കും ഈ നാട്ടിൽ കുശാലായി ജീവിതം കെട്ടിപ്പടുക്കാനുള്ള വഴികാട്ടുക എന്നതാണ് പാർട്ടിയുടെ പരമമായ ഉദ്ദേശവും ലക്ഷ്യവും. പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് എന്നായിരുന്നു ആദ്യ പേര്. അതിന് വേണ്ടത്ര കൊഴുപ്പും മുഴുപ്പും ഇല്ലാത്തതിനാൽ ആളുകളില്ലെങ്കിലും ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് എന്ന് പേരുമാറ്റി. പശ്ചിമ ബംഗാളിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായി ഇത് വളർന്നു. പിന്നെ പന്തലിച്ചു. 2001ലെ സംസ്ഥാന തെരഞ്ഞെടുപ്പു രംഗത്ത് ഉശിരൻ പ്രകടനം കാഴ്ചവെച്ചു. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടിയും തൃണമൂൽ കോൺഗ്രസും തമ്മിലായിരുന്നു വടംവലി.
2003നു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷ പാർട്ടിയായി തിരിച്ചുവന്നു. തൃണമൂൽ കോൺഗ്രസ് ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്തു. എന്നാൽ പിന്നെ പശ്ചിമ ബംഗാളിനു പുറത്ത് അതിനെ ഒടിച്ചുകുത്തി വളർത്താനൊരുങ്ങി മമതാജി. അതും ഫലം കണ്ടില്ല. 2004ലെ പാർലമെന്റ് തെരഞ്ഞെടുപ്പോടെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.)യിൽ നിന്ന് പി.എ. സാങ്മയുടെ നേതൃത്വത്തിൽ പിളർന്നുമാറിയ വിഭാഗവും തൃണമൂൽ കോൺഗ്രസ്സും ചേർന്ന് നാഷണലിസ്റ്റ് തൃണമൂൽ കോൺഗ്രസ് എന്നു പേരുമാറ്റി പയറ്റിനോക്കി. അങ്ങിനെ 2009ലെ ലോക്‌സഭാ തെരഞ്ഞടുപ്പിൽ 19 സിറ്റ് നേടി.
വീണ്ടും പഴയ പേരുതന്നെ സ്വീകരിച്ചു. 2011ൽ നടന്ന നിയാമസാഭ തെരഞ്ഞടുപ്പിൽ 182 സീറ്റ് നേടി ബംഗാളിൽ അധികാരത്തിൽ വന്നു. മമത ബാനർജി പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. തൃണമൂൽ കേൺഗ്രസ് ഒരു ദേശീയ പാർട്ടിയാകുന്നതിന് വേണ്ടിയാണ് പിന്നങ്ങോട്ടുള്ള പ്രവർത്തനം. ദോഷം പറയരുതല്ലോ, ഇന്ന് മണിപ്പൂരിൽ 7 നിയമസഭാ അംഗങ്ങൾ ഉണ്ട്. ഉത്തർപ്രദേശ് നിയമസഭയിൽ ഒന്നുമുണ്ട്.
എന്നലതുകൊണ്ട് തൃപ്തിപ്പെടാൻ മമതയ്ക്ക് കഴിയില്ലല്ലോ. അങ്ങിനെ ഇരിക്കുമ്പോഴാണ് കേരളത്തിൽ എന്തിനോടും കൊമ്പുകോർക്കാൻ മതിയായവൻ ഒരുത്തൻമുക്രയിട്ട് കാളപ്പോരിനിറങ്ങിയ വിവരം ആയമ്മ അറിയുന്നത്. പി.വി അൻവർ എന്നു വിളിപ്പേരുള്ള ആ വിക്രമൻ പിണറായിസത്തോട് കലഹിച്ച് ഇടതുമുന്നണിയുടെ ഗോശാലയിൽ നിന്നും കയറുപൊട്ടിച്ചിറങ്ങി. കോൺഗ്രസ് കൂടാരമായിരുന്നു ലക്ഷ്യം. ടിയാന്റെ കൈയ്യിലിരിപ്പും കാലിലിരിപ്പും എന്തിനേറെ തലയിലിരിപ്പും നന്നായി അറിയാവുന്ന കോൺഗ്രസിലെ താപ്പാൻന്മാർ അടുപ്പിച്ചില്ല. ഉടൻ തന്നെ തമിഴ്‌നാട്ടിൽ വൻശക്തിയായ ഡിഎംകെയിൽ അംഗമായെന്നു സ്വയമങ്ങ് അൻവർ പ്രഖ്യാപിച്ചു.
പിണറായിയുയുമായി അടപ്പത്തിലുള്ള സ്റ്റാലിൻ അൻവറിനെ അടുപ്പിച്ചില്ല. പിന്നെ മമതയുടെ തൃണമൂൽ കോൺഗ്രസ്സിലാണ് മൂപ്പർ അഭയം പ്രാപിച്ചത്. തുണമുലിനെ യു.ഡി.എഫിൽ ചേർക്കണമെന്ന ഡിമാന്റുമായി വട്ടം കറങ്ങിയ അൻവറിനെ വി.ഡി സതീശൻ തെല്ലും മൈന്റ് ചെയ്തില്ല. അതോടെ പിണറായിസത്തെ തച്ച് തരിപ്പണമാക്കാൻ പിണറായിയുട മുന്നണിയിൽ നിന്നു ചാടിയ അൻവർ ഒടുവിൽ സതീശന്റെ മുഖ്യശത്രവായി. ഇന്നിപ്പോൾ പിണറായിസത്തിനെതിരെ പിണറായിയുടെ മൗത്ത്പീസായ സ്വരാജിനെ ജയിപ്പിക്കാനാണോ അതോ, സതീശന്റെ ധിക്കാരത്തിനെതിരെ സ്വരാജിനെ ജയിപ്പിക്കാനാണോ ഇറങ്ങിത്തിരിച്ചതെന്നറിയാതെ ഗ്വോഗ്വ വിളികളുമായി മുകയിട്ട് ചാലിയാറിനുചുറ്റും ചുറ്റിത്തിരിയുന്നു.
തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നു ആയമ്മ സ്വപ്‌നം കാണുന്നു. കേരളത്തിൽ ചുവടുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജി ശ്രമം നടത്തിയിരുന്നു. എ.ഐ.സി.സി. അംഗവും, സ്വതന്ത്ര സമര സേനാനിയുമായിരുന്ന പി. വി. ഷൌക്കത്തലിയുടെയും മറിയുമ്മയുടെയും മകനായി എം.ഇ.എസ്.മമ്പാട് കോളേജിൽ യുണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു ഹആസറസയഴഃ തഴക്കവും പവക്കവും വന്ന അൻവറിനതിനു കഴിയുമെന്നു സ്വപ്‌നം കണ്ടുനടക്കുകയാണ് മമത. എന്താവും എന്തോ..!
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്