കോഴിക്കോട്: പരിധിയില്‍ക്കവിഞ്ഞ് മദ്യം സൂക്ഷിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മേധാവി ആന്റോ അഗസ്റ്റിന്‍, ബാങ്ക് ജപ്തി ചെയ്ത സ്വന്തം വീടും സ്ഥലവും ദുരൂഹ ഇടപാടിലൂടെ തിരിച്ചുപിടിച്ചതായി വിവരങ്ങള്‍. പൊതുമേഖലാ ബാങ്കില്‍ നിന്ന് എടുത്ത 13.57 കോടി രൂപയുടെ വായ്പ കുടിശ്ശികയായതിനെ തുടര്‍ന്നാണ് ആന്റോയുടെ വീടും 36.25 സെന്റ് സ്ഥലവും ബാങ്ക് ലേലത്തില്‍ വെച്ചത്.
ഓണ്‍ലൈന്‍ വഴി നടന്ന ലേലത്തില്‍ ആന്റോയുടെ ഭാര്യാ മാതാവ് ലില്ലി മാത്രമാണ് പങ്കെടുത്തത്. കോടികള്‍ വിലമതിക്കുന്ന ഈ വസ്തു വെറും രണ്ട് കോടി രൂപയ്ക്കാണ് ഭാര്യാമാതാവിന്റെ പേരില്‍ ഇവര്‍ ലേലത്തില്‍ പിടിച്ചത്. എന്നാല്‍ ഈ ലേലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്ക് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ വസ്തുവിന്റെ കൈവശാവകാശവും കെട്ടിടനികുതി അടയ്ക്കലും ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണ് തുടരുന്നത്. ഇതേ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്തത്. ഈ വീട് തന്റെ പേരിലല്ലെന്നും അതിനാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കാണിച്ച് ആന്റോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഭാര്യാമാതാവാണ് വസ്തു ലേലത്തില്‍ എടുത്തതെന്ന വിവരം മറച്ചുവെച്ച് പഴയ വില്‍പ്പന സര്‍ട്ടിഫിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്.
കെട്ടിട നികുതി അടയ്ക്കുന്നത് ആന്റോ തന്നെയാണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
2013 ല്‍ ഏഷ്യന്‍ മോട്ടോഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ചൈനയില്‍ നിന്ന് ട്രക്കുകള്‍ ഇറക്കുമതി ചെയ്ത് ഡീലര്‍ഷിപ്പ് നടത്താനെന്ന വ്യാജേനയാണ് ആന്റോ വായ്പ തട്ടിയെടുത്തത്. വാഹനങ്ങളും അനുബന്ധ ഭാഗങ്ങളും വാങ്ങാനായി 11.57 കോടിയുടെ കാഷ് ക്രെഡിറ്റും 10 വാഹനങ്ങള്‍ വാങ്ങാന്‍ രണ്ടു കോടിയുടെ ടേം ലോണും കൈപ്പറ്റിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഷോറൂമില്‍ വാഹനങ്ങളൊന്നും വാങ്ങിയിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ കണ്ടെത്തുകയും തുടര്‍ന്ന് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴി ലേല നടപടികളിലേക്ക് കടക്കുകയുമായിരുന്നു. കൂടാതെ ഈ വായ്പ നിലനില്‍ക്കെ തന്നെ ഇതേ സ്ഥലം ഈടായി നല്‍കി മറ്റൊരു പൊതുമേഖലാ ബാങ്കില്‍ നിന്നും ആന്റോ വായ്പയെടുത്തതായും ആരോപണമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
