ആലപ്പുഴ: അമ്പലപ്പുഴയിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി പരാതി.
പോസ്റ്ററുകൾ കീറുകയും ചെളി വാരിയെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോസ്റ്ററുകൾ നശിപ്പിക്കുന്നത് തനിക്ക് കൂടുതൽ വോട്ടുകളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് സുധാകരൻ പ്രസംഗത്തിൽ ഉന്നയിച്ചത്. "മുഖ്യമന്ത്രി കണ്ണ് തുറന്നാണ് ഇരിക്കുന്നതെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ്. കോൺഗ്രസിനൊപ്പം ചേർന്ന ഞാൻ ചെളിയിൽ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ജീവിതത്തിൽ ഒരുപാട് വയൽവരമ്പുകളിലൂടെ നടന്നിട്ടുള്ള എനിക്ക് ഒരു ചെളിക്കുണ്ടിലും കാല് വഴുതിയിട്ടില്ല," സുധാകരൻ മറുപടി നൽകി.
ഇന്ത്യാ മുന്നണിയുടെ ഭാഗമായ മതേതര ദേശീയ പാർട്ടിയായ കോൺഗ്രസ് തന്നെ പിന്തുണച്ചതിൽ തെറ്റൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് വോട്ട് ചെയ്യാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ല. താൻ ബി.ജെ.പി നേതാക്കളോട് വോട്ട് ചോദിച്ചിട്ടില്ല. അത്തരത്തിൽ ഒരു ഡീൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് ചെങ്ങന്നൂരിൽ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ പോസ്റ്ററുകളിൽ ചെളി വാരിയെറിയാൻ സാധിക്കുമെങ്കിലും ജനങ്ങളുടെ മനസ്സിലുള്ള തന്റെ പ്രതിച്ഛായയിൽ ചെളി പുരട്ടാൻ ആർക്കും കഴിയില്ലെന്ന് സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
