കൊച്ചി: അനധികൃതമായി ഓൺലൈനിൽ മരുന്ന് വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. നോർത്ത് പറവൂർ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കൽസ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANforce 100, VIGORE 100 എന്നീ മരുന്നുകൾ പർച്ചേസ് ബിൽ ഇല്ലാതെ വാങ്ങുകയും ഓൺലൈനായി വിൽപ്പന നടത്തിയതായും കണ്ടെത്തി. കേരളത്തിൽ ഇതാദ്യമായാണ് അനധികൃതമായി ഓൺലൈനിൽ മരുന്ന് വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോർത്ത് പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യർത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡ്രഗ്‌സ് കൺട്രോൾക്കും നിർദേശം നൽകിയിരുന്നു.
കേരളത്തിൽ നിന്ന് ഇത്തരത്തിൽ ഓൺലൈൻ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാൽ ഇങ്ങനെയൊരു സ്ഥാപനം വഴി ഓൺലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടർന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥൻ അവരുടെ വെബ്‌സൈറ്റിൽ കയറി ഓൺലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വിൽപന നടത്തിയ സ്ഥാപനം കണ്ടെത്താൻ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി ട്രെയ്‌സ് ചെയ്താണ് റെയ്ഡ് നടത്തിയത്.
ഈ മരുന്നുകൾ ഉത്തേജക മരുന്നുകളായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതാണ്. ഡോക്ടറുടെ നിർദേശമില്ലാതെ സ്വന്തമായി ഇത്തരം മരുന്ന് വാങ്ങി ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂൾ എച്ചിൽ പെടുന്ന ഇത്തരം മരുന്നുകൾ കുറിപ്പടി ഇല്ലാതെ വിൽപന നടത്തുന്നത് കുറ്റകരമാണ്.
സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറുടെ ഏകോപനത്തിൽ എറണാകുളം അസി. ഡ്രഗ്‌സ് കൺട്രോളർ സന്തോഷ് കെ. മാത്യു, റീജിയണൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ ജോഷി ടി.ഐ., ഡ്രഗ്‌സ് ഇൻസ്പെക്ടർ (ഇന്റലിജൻസ് ബ്രാഞ്ച്) നവീൻ കെ.ആർ, ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ നിഷ വിൻസെന്റ്, ധന്യ വിഎസ്, അഞ്ജിത ഷാജി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
