ന്യൂഡെല്‍ഹി: മണിപ്പൂരില്‍ അക്രമങ്ങള്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ എല്ലാ പ്രയത്‌നയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
''ചില ഘടകങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നു, അത്തരം ഘടകങ്ങളെ മണിപ്പൂരിലെ ജനങ്ങള്‍ തള്ളിക്കളയും,'' രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രധാനമന്ത്രി മോദി പറഞ്ഞു.
മണിപ്പൂരില്‍ സമാധാനം തിരിച്ചുവരുന്നു എന്ന തന്റെ അവകാശവാദത്തെ ഊട്ടിയുറപ്പിക്കുന്ന കണക്കുകള്‍ അദ്ദേഹം നിരത്തി. 11,000 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവരെ 500 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മിക്കയിടത്തും സ്‌കൂളുകളും ഓഫീസുകളും തുറന്നതായും അദ്ദേഹം പറഞ്ഞു.
'ഇന്ന്, മണിപ്പൂരിന്റെ മിക്ക ഭാഗങ്ങളിലും സ്‌കൂളുകളും കോളേജുകളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെന്നപോലെ മണിപ്പൂരിലും പരീക്ഷകള്‍ നടന്നു,' പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇടപെടാനും അഭിപ്രായം പ്രകടിപ്പിക്കാനും അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ വാക്കൗട്ട് നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം.
മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദം അതിശയിപ്പിക്കുന്നതാണെന്നും 2023 മെയ് മാസത്തില്‍ മെയ്‌തേയ്, കുക്കി സമുദായങ്ങള്‍ക്കിടയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അദ്ദേഹം ഇതുവരെ സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
''യഥാര്‍ത്ഥത്തില്‍, സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമാണെന്ന് ജൂലൈ ഒന്നിന് ഇന്നര്‍ മണിപ്പൂരില്‍ നിന്നുള്ള എംപി ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി,'' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്