ന്യൂഡല്‍ഹി: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി നീട്ടിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ജെഎന്‍യു തിരഞ്ഞെടുപ്പ് 25-ല്‍നിന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.
അതേസമയം മോദി സര്‍ക്കാരിന്റേത് ഫാസിസമല്ലെന്നും നവ ഫാസിസ്റ്റ് പ്രവണതകളാണെന്നും നിര്‍വചിച്ചുള്ള സിപിഎം പ്രത്യയശാസ്ത്ര ചര്‍ച്ചയില്‍ അലസിപ്പിരിഞ്ഞ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ(ജെഎന്‍യു) ഇടതുസഖ്യം. നിലവിലെ ഭരണസഖ്യം തകര്‍ന്നതോടെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു പുരോഗമന സംഘടനകള്‍ ഒറ്റതിരിഞ്ഞും കൂറുമുന്നണികള്‍ ഉണ്ടാക്കിയുമാണ് മത്സരിക്കുന്നത്.
ഇടതുവോട്ടുകള്‍ ചിതറുമെന്ന് ഉറപ്പായതോടെ ജയിക്കാനാണ് എബിവിപി കച്ചകെട്ടുന്നത്. മോദി സര്‍ക്കാര്‍ വന്നശേഷം ഇടത് വിദ്യാര്‍ഥി സംഘടനകള്‍ 2015 മുതല്‍ ഇടതുപക്ഷമായാണ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഇത്തവണ 'ഫാസിസ' നിര്‍വചനത്തെച്ചൊല്ലിയുണ്ടായ ഉരുള്‍പൊട്ടല്‍ കാംപസില്‍ സഖ്യത്തിന്റെ പ്രവര്‍ത്തനത്തെയാകെ ഉലച്ചു. സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ നിലപാടിനെ സിപിഐഎംഎല്‍ പിന്തുണയുള്ള ഐസ അംഗീകരിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റേത് ഫാസിസ്റ്റ് രീതികളാണെന്നാണ് അവരുടെ നിലപാട്. പ്രത്യയശാസ്ത്രപരമായ ഈ വിയോജിപ്പുകള്‍ക്കിടെ സഖ്യത്തിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഇത്തവണയും വേണമെന്ന് ഐസ പറഞ്ഞതും അസ്വാരസ്യത്തിന് ആക്കംകൂട്ടി. അതോടെയാണ് സഖ്യചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞത്.
ഐസയും എസ്എഫ്ഐയില്‍ നിന്ന് മുമ്പുപിരിഞ്ഞ് രൂപവത്കരിക്കപ്പെട്ട ഡിഎസ്എഫും ചേര്‍ന്ന് സഖ്യമുണ്ടാക്കി. മറുവശത്ത് സിപിഐയുടെ എഐഎസ്എഫും ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്റ്‌സ് അസോസിയേഷനും (ബാപ്‌സ്) പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷനും ചേര്‍ന്നുള്ള സഖ്യത്തെ എസ്എഫ്ഐയും പ്രഖ്യാപിച്ചു. എന്നാല്‍, ഈ സഖ്യത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയ ബാപ്സ്, എസ്എഫ്ഐ പാനലില്‍ സ്ഥാനാര്‍ഥിയായ വിദ്യാര്‍ഥിയെ സംഘടനയില്‍ നിന്ന് പുറത്താക്കി. ഇടത് സംഘടനയായ എസ്യുസിഐയുടെ എഐഡിഎസ്ഒയ്ക്കും സ്ഥാനാര്‍ഥികളുണ്ട്. എബിവിപിയും കോണ്‍ഗ്രസിന്റെ എന്‍എസ്യുവും തനിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
രാജ്യത്തെ മറ്റു സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം ഭരണഘടനപ്രകാരം പ്രവര്‍ത്തിക്കുന്ന യൂണിയനാണ് ജെഎന്‍യുവിലേത്. ക്രമസമാധാനം പോലെയുള്ള വിഷയങ്ങളിലല്ലാതെ സര്‍വകലാശാലാ ഭരണകര്‍ത്താക്കള്‍ക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ നേരിട്ടുപങ്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്