ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി വൻ വിജയം നേടിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധനചെയ്തു. ഡല്‍ഹിയിലേത് ഐതിഹാസിക വിജയമാണെന്നും മോദിയുടെ ഗ്യാരന്‍റിയില്‍ വിശ്വാസമർപ്പിച്ചതിനു നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹി ബിജെപിയെ മനസ് തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്‍റെ പതിന്മടങ്ങ് വികസനത്തിന്‍റെ രൂപത്തില്‍ തിരിച്ചു തരും. കൂടുതല്‍ ഊർജത്തില്‍ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എഎപിയെ പുറത്താക്കി നേടിയ വിജയമാണ്.
ഡല്‍ഹി ദുരന്തമുക്തമായി. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു. ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ജനങ്ങള്‍ ഷോർട്ട് സർക്യൂട്ട് ചെയ്തെന്നും മോദി പരിഹസിച്ചു.
ഡല്‍ഹിയുടെ സ്നേഹത്തിന് നന്ദി. ഡബിള്‍ എഞ്ചിൻ സർക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഡല്‍ഹി മിനി ഹിന്ദുസ്ഥാനാണ്. "സബ്കാ സാത് സബ്കാ വികാസ്' എന്നത് ഡല്‍ഹിക്ക് തന്‍റെ ഗ്യാരന്‍റി. ഡല്‍ഹിയുടെ വികസനത്തിന് മോദി ഗ്യാരന്‍റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജെപി പ്രവർത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ഡല്‍ഹിയില്‍ നേടിയ ഉജ്ജ്വല വിജയം. നിങ്ങള്‍ ഓരോരുത്തരും വിജയത്തിന്‍റെ അവകാശികളാണ്. ഡല്‍ഹിയുടെ ഉടമകള്‍ ഡല്‍ഹിയിലെ ജനങ്ങളാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കി.
എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റുകളും ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് നല്‍കി. ഇത്തവണ നല്‍കിയ വിജയം ഡല്‍ഹിയെ പൂർണമായി സേവിക്കാൻ അനുവദിക്കുമെന്നും മോദി വ്യക്തമാക്കി. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ വികസനം നടപ്പാക്കി. ബിജെപി സർക്കാർ ഡല്‍ഹിയെ ആധുനികവത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാർട്ടിയുടെ വിജയത്തിൽ എല്ലാ പ്രവർത്തകർക്കും തുല്യ പങ്കുണ്ട്. രാഷ്ട്രീയത്തിൽ നുണകൾക്ക് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് തവണ ലോകസഭ വിജയം ബിജെപി ലഭിച്ചെങ്കിലും ഡൽഹിയെ സേവിക്കാൻ കഴിഞ്ഞില്ല. ദക്ഷിണ, ഉത്തര പശ്ചിമ ജനങ്ങൾ വസിക്കുന്ന ഇടമാണിത്. ഡൽഹി ഒരു നഗരമല്ല മിനി ഹിന്ദുസ്ഥാനാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എഎപിയുടെ ഷോർട്‌കട്ട് പൊളിറ്റിക്സ് ഷോർട് സർക്യൂട്ട് ആയെന്നും മോദി പരിഹാസിച്ചു. ഡൽഹിയിൽ ആംആദ്പാർട്ടിയുടെ വ്യാജ പ്രചരണം ജനങ്ങൾ തള്ളികളഞ്ഞു. ജനങ്ങൾ എന്നെ സ്വീകരിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്