ന്യൂഡല്‍ഹി: ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പാകിസ്ഥാനും ബംഗ്ലാദേശിനും തിരിച്ചടിയാകും. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതിയില്ലാതെയോ കുറഞ്ഞ നികുതിയോടെയോ യൂറോപ്യന്‍ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നതോടെ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും വ്യാപാര സാധ്യതകള്‍ക്ക് മങ്ങള്‍ ഏല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
18 വര്‍ഷത്തോളം ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചരിത്രപരമായ കരാറില്‍ ഒപ്പുവച്ചത്. കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ യൂറോപ്യന്‍ യൂണിയന്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. പകരമായി ഇന്ത്യ 97 ശതമാനം യൂറോപ്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുകയും ചെയ്യും.
യൂറോപ്യന്‍ വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ സ്വാധീനം ലഭിക്കുന്നതോടെ പാകിസ്ഥാന്റെ കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലാകും. സ്വതവെ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന പാകിസ്ഥാന് കരാര്‍ വലിയ ഇരുട്ടടിയായിരിക്കും. പാകിസ്ഥാന്റെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് യൂറോപ്യന്‍ യൂണിയന്‍. പ്രതിവര്‍ഷം 9 ബില്യണ്‍ ഡോളര്‍ (ഏകദേശം 8.25 ലക്ഷം കോടി രൂപ) മൂല്യമുള്ള കയറ്റുമതിയാണ് ഇപ്പോള്‍ ഭീഷണിയിലായിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ ടെക്സ്റ്റൈല്‍ രംഗത്ത് ഏകദേശം 10 മില്യണ്‍ (ഒരു കോടി) തൊഴിലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ മുന്‍ വാണിജ്യ മന്ത്രി ഡോ. ഗോഹര്‍ ഇജാസ് മുന്നറിയിപ്പ് നല്‍കി. ഈ മേഖല ആകെ 1.5 മുതല്‍ 2.5 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്.
നിലവില്‍ ജിഎസ്പി പ്ലസ് (GSP+ þ Generalised Scheme of Preferences Plus) പദവിയിലൂടെ പാകിസ്ഥാന് ലഭിക്കുന്ന നികുതിയിളവ് ആനുകൂല്യം അടുത്ത വര്‍ഷം അവസാനിക്കും. ഇത് അടുത്ത വര്‍ഷം അവസാനിക്കുകയും ഇന്ത്യയുമായുള്ള കരാറോടെ മുമ്പ് ലഭിച്ചിരുന്ന മുന്‍ഗണന ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യമാണ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. സാഹചര്യം വിലയിരുത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വിദേശകാര്യ മന്ത്രാലയവും അടിയന്തര യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഈ കരാര്‍ വലിയ ഗുണകരമാകും. കരാര്‍ നിലവില്‍ വരുന്ന ആദ്യ ദിവസം മുതല്‍ തന്നെ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നികുതി പൂജ്യമായി കുറയും. ഇതുവരെ 'ഏറ്റവും കുറഞ്ഞ വികസിത രാജ്യം' എന്ന പദവി ഉപയോഗിച്ച് യൂറോപ്പിലേക്ക് തീരുവയില്ലാതെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തിരുന്ന ബംഗ്ലാദേശിന് ഇന്ത്യയില്‍ നിന്നുള്ള കടുത്ത മത്സരം നേരിടേണ്ടി വരും. ഇത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ആഭ്യന്തര കലാപത്തിനെ തുടര്‍ന്ന് തകര്‍ന്ന ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയില്‍ ഇപ്പോഴും പൂര്‍ണമായി തകരാതെ നിലനില്‍ക്കുന്നത് അവിടുത്തെ ടെക്സറ്റൈല്‍ നിര്‍മാണ മേഖലയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
