കൂട്ടമായി ബുക്കിങ് നടത്തും: റെയില്‍വേയില്‍ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിച്ച് റാക്കറ്റുകള്‍; കേരളത്തിലേക്ക് തത്കാല്‍ കിട്ടാനില്ല

JULY 28, 2025, 9:08 PM

ബംഗളൂരു: കൂട്ടമായി ബുക്കിങ് നടത്തി റെയില്‍വേ ടിക്കറ്റുകള്‍ക്ക് മനപൂര്‍വം ക്ഷാമം സൃഷ്ടിക്കുന്ന റാക്കറ്റുകള്‍ക്കെതിരെ അധികൃതര്‍ നടപടി ശക്തമാക്കി. തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കിയിട്ടും തട്ടിപ്പ് വര്‍ധിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കിയാണ് ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ ഏജന്‍സികള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. 

ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവയില്‍ വിവിധ പേരുകളിലുള്ള ഐഡികള്‍ ഉപയോഗിച്ചാണ് ഏജന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റെടുക്കുന്നത്. ഇതു സംബന്ധിച്ചു റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്) ഐടി സെല്‍ പരിശോധന നടത്തി സംശയകരമായ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണു പതിവ്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ അക്കൗണ്ടുകള്‍ തുറന്നു സമാനമായ രീതിയില്‍ ബുക്ക് ചെയ്യുന്നതാണു നടപ്പു രീതി.

ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാര പ്രകാരം ഐആര്‍സിടിസി വെബ്‌സൈറ്റ്, ആപ് എന്നിവ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ അംഗീകൃത ഏജന്‍സികളുടെ കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തി ബുക്ക് ചെയ്യാനും ആധാര്‍ നമ്പര്‍ നല്‍കണം. എന്നാല്‍ കൗണ്ടറുകളില്‍ വെറുതേ പോയി കാത്തു നില്‍ക്കാമെന്നല്ലാതെ ടിക്കറ്റ് ലഭിക്കുന്ന സാഹചര്യം അത്യപൂര്‍വം. അതേസമയം, യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പരിഷ്‌കാരം ഏര്‍പ്പെടുത്തിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം.

എസി കോച്ചുകളിലേക്കുള്ള തത്കാല്‍ ബുക്കിങ് രാവിലെ 10ന് ആരംഭിക്കുമെങ്കിലും അംഗീകൃത ഏജന്റുമാരുടെ അക്കൗണ്ട് മുഖേന 30 മിനിറ്റിനു ശേഷം മാത്രമേ ബുക്കിങ് അക്കൗണ്ട് തുറക്കുകയുള്ളൂ. സ്ലീപ്പര്‍ കോച്ചില്‍ രാവിലെ 11നു ബുക്കിങ് തുടങ്ങിയാലും ഏജന്റുമാര്‍ക്ക് 11.30നു മാത്രമേ ലഭിക്കുകയുള്ളൂ.

ബംഗളൂരുവില്‍ നിന്നു പ്രതിദിന ട്രെയിനുകള്‍ കുറവായ കേരളത്തിലേക്ക് ആവശ്യക്കാര്‍ക്കു തത്കാല്‍ ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കെഎസ്ആര്‍ ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ്, മൈസൂരു-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ട്രെയിനുകളിലാണ് തത്കാല്‍ ടിക്കറ്റ് ലഭിക്കാന്‍ ഏറെ പ്രയാസം. ടിക്കറ്റുകള്‍ വാട്‌സാപ്, ടെലിഗ്രാം മുഖേനയാണ് വ്യാപകമായി കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട് ഉപയോഗിച്ചു തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതായുള്ള പരാതികളും വ്യാപകമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam