ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തോടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മെഹ്താബ് 11 ഓടെ സഭയിലെത്തി നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോടെം സ്പീക്കറെ സഹായിക്കുന്നവരുടെ പാനല്‍ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവച്ചു തുടങ്ങിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ പ്രോടെം സ്പീക്കര്‍ വിളിച്ചിട്ടും കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിപക്ഷ എംപിമാരെ നോക്കി പ്രധാനമന്ത്രി കൈകൂപ്പുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ 'നീറ്റ്...നീറ്റ്' എന്ന് വിളിച്ച് പ്രതിപക്ഷം ബഹളംവച്ചു.
വയനാട് മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോടെം സ്പീക്കര്‍ അറിയിച്ചു. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍ എത്തിയത്. പ്രധാനമന്ത്രിക്ക് ശേഷം മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
കേന്ദ്ര സഹമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷമായിരിക്കും സംസ്ഥാനങ്ങള്‍ അനുസരിച്ച് എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിന് ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്