മണ്ഡ്യ: കര്‍ണ്ണാടകയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയേണ്ട ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ പ്രത്യേക പരിഗണനയോടെ കഴിയുന്നത് ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായി. മണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എംഐഎംഎസ്) ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി സി. ചന്ദ്രശേഖര്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിലാണ് വന്‍ ക്രമക്കേട് പുറത്തുവന്നത്. അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ശ്രീരംഗപട്ടണ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ലാന്‍ഡ് റെക്കോര്‍ഡ്സ് (എഡിഎല്‍ആര്‍) മുഹമ്മദ് ഹുസൈനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ കഴിഞ്ഞിരുന്നത്.
സംഘത്തോടൊപ്പം ആശുപത്രിയിലെത്തി ഹുസൈന്റെ വാര്‍ഡ് പരിശോധിച്ച ജഡ്ജി ഉദ്യോഗസ്ഥന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. എന്നാല്‍ ഹുസൈന് ആശുപത്രിയില്‍ തുടരേണ്ട സാഹചര്യമില്ലെന്ന് പരിശോധിച്ച ഡോക്ടര്‍ ജഡ്ജിയെ അറിയിച്ചു. പരിശോധനയ്ക്കിടെ മുറിയിലുണ്ടായിരുന്ന യുവതിയോട് സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താന്‍ ഹുസൈന്റെ കാമുകിയാണെന്ന് അവര്‍ വെളിപ്പെടുത്തിയത്.
വ്യക്തമായ കാരണങ്ങളില്ലാതെ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയ തീരുമാനത്തെക്കുറിച്ച് ജഡ്ജി ജയില്‍ അധികൃതരോട് വിശദീകരണം തേടി. ജയില്‍ ഡോക്ടറുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും, ഈ വിവരം കോടതിയെ അറിയിച്ചിരുന്നില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. വീഴ്ച വരുത്തിയ ജയില്‍ അധികൃതരെ രൂക്ഷമായ ഭാഷയില്‍ ശാസിച്ച ജഡ്ജി, ഹുസൈന്റെ ആശുപത്രി പ്രവേശനത്തെയും താമസത്തെയും കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ജയില്‍, എംഐഎംഎസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
