തിരുവനന്തപുരം: ട്രോളിംഗ് നിരോധനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിയും അയലയും ഉൾപ്പെടെ വിവിധ മീനുകൾക്ക് കഴിഞ്ഞ ദിവസങ്ങളിലായി വൻ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരള തീരത്ത് മത്തിയുടെ ലഭ്യത വർധിച്ചിട്ടുണ്ടെങ്കിലും വിലയിൽ ആശ്വാസമില്ല. നിലവിൽ ഒരു കിലോ മത്തിക്ക് 290 മുതൽ 340 രൂപവരെ നൽകേണ്ട അവസ്ഥയാണ്. മലയാളികളുടെ പ്രിയ മത്സ്യമായ അയലയുടെ വിലയും കുതിച്ചുയർന്ന് കിലോയ്ക്ക് 400 രൂപവരെ എത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ചെറിയ മത്തിയും അയലയും ലഭ്യമാണെങ്കിലും അവയ്ക്കും ഉയർന്ന വിലയാണ് ഈടാക്കുന്നത്. ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വന്നാൽ മത്സ്യലഭ്യത കൂടുതൽ കുറയുകയും വില വീണ്ടും ഉയരുകയും ചെയ്യുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ചയിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പല മത്സ്യ ഇനങ്ങൾക്കും കിലോയ്ക്ക് 80 രൂപവരെ വർധനവുണ്ടായിട്ടുണ്ട്. ബോട്ടുകളിൽ ഉപയോഗിക്കുന്ന ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലക്കയറ്റം കാരണം നിരവധി പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും കടലിൽ പോകുന്നത് കുറച്ചിട്ടുണ്ട്.
ഉയർന്ന ചെലവ് മുടക്കി കടലിൽ പോയാലും ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാൽ പല ബോട്ടുകളും നഷ്ടം നേരിടുകയാണ്. ഇതോടെ ചില ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിന് മുമ്പേ മത്സ്യബന്ധനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ട്രോളിംഗ് നിരോധന കാലത്ത് സാധാരണയായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മത്സ്യം എത്താറുണ്ടെങ്കിലും ഇത്തവണ അതിന്റെ അളവ് കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മത്സ്യവിലയിലെ വർധന ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ഉയർന്ന വിലയ്ക്ക് മത്സ്യം വാങ്ങേണ്ടി വരുന്നതിനാൽ ഭക്ഷണവിഭവങ്ങളുടെ നിരക്കിലും മാറ്റം വരുത്തേണ്ട സാഹചര്യമാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
