ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് പക്ഷപാതപരമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പെരുമാറുന്നതെന്ന് ജാമ്യ ഉത്തരവില്‍ വിചാരണ കോടതി വ്യക്തമാക്കി. ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജരിവാളിന്റെ പങ്കിന് നേരിട്ടുള്ള ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വിചാരണ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വളരെ വിചിത്രമായ നടപടിയില്‍ ഈ ഉത്തരവ് വിചാരണ കോടതി പുറത്തുവിടുന്നതിന് മുമ്പെ ഡല്‍ഹി ഹൈകോടതി കാണാത്ത ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
കെജരിവാളിനെതിരായ മതിയായ തെളിവില്ലെന്ന് മനസിലാക്കിയ ഇഡി ഏത് തരത്തിലെങ്കിലും അവ സംഘടിപ്പിക്കാന്‍ സമയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് റോസ് അവന്യൂ പ്രത്യേക കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദു കുറ്റപ്പെടുത്തി. അന്വേഷണം കലയാണെന്നും പ്രതിക്ക് ചിലപ്പോള്‍ ജാമ്യമെന്ന കോലുമിഠായി നല്‍കി കുറ്റകൃത്യത്തിന് പിന്നിലെ യഥാര്‍ഥ കഥ പറയിക്കേണ്ടി വരുമെന്നുമുള്ള ഇഡിയുടെ വാദം വിചാരണ കോടതി ചോദ്യം ചെയ്തു. ഇത് വകവെച്ചുതരാവുന്ന വാദമല്ലെന്നും ഇങ്ങനെ അന്വേഷണം കലയാക്കിയാല്‍ കൃത്രിമമായി പലതും ശേഖരിച്ച് ഏത് വ്യക്തിയെയും ജയിലഴിക്കുള്ളില്‍ ആക്കാമെന്നും കോടതി ഓര്‍മിപ്പിച്ചു.
ഇരുഭാഗവും സമര്‍പ്പിച്ച ആയിരക്കണക്കിന് പേജുകള്‍ നോക്കാന്‍ ഇപ്പോള്‍ സാധ്യമല്ലെന്ന് കോടതി തുടര്‍ന്നു. കോടതിക്ക് ജാമ്യം നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. അതുപോലെ ജാമ്യവ്യവസ്ഥ ചുമത്തുന്നതിലും വിവേചനാധികാരമുപയോഗിക്കാം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്റെ ആപ്തവാക്യം കോടതി ഓര്‍മിപ്പിച്ചു. വിചാരണ നീണ്ടുപോയി ദീര്‍ഘകാലം ജയിലില്‍ കിടന്ന് ഒടുവില്‍ നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വിട്ടയക്കുന്ന ആയിരക്കണക്കിന് കേസുകളുണ്ട്. നീതി ചെയ്താല്‍ പോരെന്നും ചെയ്തതായി കാണണമെന്നുമുള്ള ലോര്‍ഡ് ഹെവാര്‍ട്ടിന്റെ വാക്കുകളും ഉത്തരവ് ഉദ്ധരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്