ലോകാരോഗ്യ സംഘടന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടരുന്ന പുതിയ എബോള വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിക്കാനുള്ള സാധ്യത ഉയർന്നതോടെയാണ് മുന്നറിയിപ്പ് ശക്തമാക്കിയത്.
കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിലാണ് ‘ബുണ്ടിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദം വ്യാപിക്കുന്നത്. ഇതുവരെ 80 പേർ മരിച്ചതായാണ് റിപ്പോർട്ട്. എട്ട് പേർ ചികിത്സയിൽ തുടരുകയാണ്. കൂടാതെ 246 പേർക്ക് രോഗബാധ സംശയിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇത് ഇപ്പോൾ മഹാമാരിയെന്ന നിലയിലേക്ക് എത്തിയിട്ടില്ലെങ്കിലും കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. നിലവിലുള്ള വാക്‌സിനുകൾക്ക് ഈ പുതിയ വകഭേദത്തെ പൂർണമായി പ്രതിരോധിക്കാൻ കഴിയില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്.
ആഭ്യന്തര യുദ്ധവും ജനങ്ങളുടെ പലായനവും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നതായും റിപ്പോർട്ടുകളുണ്ട്. ആരോഗ്യപ്രവർത്തകർക്ക് രോഗബാധിത മേഖലകളിലേക്ക് എത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതും സ്ഥിതി ഗുരുതരമാക്കുന്നു.
എബോളയുടെ പ്രധാന ലക്ഷണങ്ങൾ:
കടുത്ത പനി
രക്തസ്രാവം
അതിയായ ക്ഷീണം
പേശിവേദന
ഛർദ്ദിയും വയറിളക്കവും
രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്. 2014-16 കാലഘട്ടത്തിൽ പശ്ചിമ ആഫ്രിക്കയിൽ ഉണ്ടായ വൻ എബോള വ്യാപനത്തിന് സമാനമായ സാഹചര്യം ഒഴിവാക്കാനാണ് അന്താരാഷ്ട്ര ഏജൻസികൾ ഇപ്പോൾ ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
