അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുടെ തലവനുമായ സലീം ഡോള തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് പിടിയിലായി.
തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇന്ത്യയിലെ വിവിധ ഏജൻസികൾ ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.
മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ (CBI) നൽകിയ അപേക്ഷ പ്രകാരം ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ പടർന്നുപന്തലിച്ചു കിടക്കുന്ന വൻകിട സിന്തറ്റിക് ലഹരിമരുന്ന് ശൃംഖലയുടെ സൂത്രധാരനാണ് സലീം ഡോള. പ്രതിവർഷം 5,000 കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകൾ ഇയാളുടെ സംഘം നടത്തുന്നതായാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം.
ലഹരിമരുന്ന് നിർമ്മാണത്തിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രഹസ്യ ലാബുകളും ഫാക്ടറികളും ഇയാൾ പ്രവർത്തിപ്പിച്ചിരുന്നു. സലീം ഡോളയുടെ അറസ്റ്റ് ആഗോള ലഹരിക്കടത്ത് ശൃംഖലയ്ക്ക് ഏറ്റ വലിയ പ്രഹരമാണെന്ന് മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.
സലീം ഡോളയുടെ കുടുംബാംഗങ്ങൾക്കും അടുത്ത സഹായികൾക്കുമെതിരെ നേരത്തെ തന്നെ അന്വേഷണ ഏജൻസികൾ നടപടി തുടങ്ങിയിരുന്നു. 2025 ജൂണിൽ സലീമിന്റെ മകൻ താഹിർ ഡോളയെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.
കൂടാതെ പ്രധാന സഹായിയായ സലീം മുഹമ്മദ് സുഹൈൽ ഷെയ്ഖിനെയും ദുബായിൽ നിന്ന് നാടുകടത്തി മുംബൈ ആന്റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തിരുന്നു. ലഹരിക്കടത്തിന് പുറമെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസുകളും അന്വേഷിക്കുന്നുണ്ട്.
തുർക്കിയുമായി ഇന്ത്യയ്ക്ക് നിലവിൽ ഔദ്യോഗിക കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്തതിനാൽ, സലീമിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ ചില നിയമതടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, യു.എ.ഇ വഴി ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് സുരക്ഷാ ഏജൻസികൾ ഇപ്പോൾ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
