പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ദി ഒഡീസി'യിലെ കാസ്റ്റിംഗിനെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. പ്രശസ്ത അമേരിക്കൻ റാപ്പർ ട്രെവിസ് സ്കോട്ടിനെ ചിത്രത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നോളൻ തന്നെ രംഗത്തെത്തി. ചിത്രത്തിൽ ഒരു പാട്ടുകാരന്റെയോ കഥാകാരന്റെയോ വേഷത്തിലാണ് സ്കോട്ട് എത്തുന്നത്.
ഹോമറിന്റെ ഇതിഹാസ കഥകൾ പണ്ട് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടവയാണെന്നും, ആധുനിക കാലത്തെ റാപ്പ് സംഗീതവും ഇതേ രീതിയിലുള്ള ആശയവിനിമയമാണെന്നുമാണ് നോളന്റെ പക്ഷം. ഈയൊരു ബന്ധം സൂചിപ്പിക്കാനാണ് ട്രെവിസ് സ്കോട്ടിനെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ചിത്രത്തിലെ യോദ്ധാക്കളുടെ കവചങ്ങൾ (Armor) ചരിത്രപരമായ കൃത്യത പുലർത്തുന്നില്ലെന്നും നോളന്റെ തന്നെ 'ഡാർക്ക് നൈറ്റ്' സിനിമകളിലെ ബാറ്റ്മാൻ സ്യൂട്ടിന് സമാനമാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ വിമർശനങ്ങളെയും നോളൻ തള്ളിക്കളഞ്ഞു.
പുരാവസ്തു ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. അഗമെമ്‌നൺ എന്ന കഥാപാത്രത്തിന്റെ ഔന്നത്യം കാണിക്കാൻ സ്വർണ്ണവും വെള്ളിയും കലർന്ന പ്രത്യേക വെങ്കല കവചങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
'ഇന്റർസ്റ്റെല്ലാർ' എന്ന ചിത്രത്തിൽ ഭാവികാലത്തെക്കുറിച്ച് എങ്ങനെയാണോ ശാസ്ത്രീയമായ സങ്കൽപ്പങ്ങൾ നടത്തിയത്, അതേ രീതിയിൽ പുരാതന കാലത്തെക്കുറിച്ചുള്ള മികച്ച സങ്കൽപ്പങ്ങളാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നതെന്ന് നോളൻ പറഞ്ഞു.
മാറ്റ് ഡാമൺ നായകനാകുന്ന ഈ ചിത്രം പൂർണ്ണമായും ഐമാക്സ് ക്യാമറകളിൽ ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിമാണ്. ടോം ഹോളണ്ട്, ആൻ ഹാത്‌വേ, സെൻഡയ, റോബർട്ട് പാറ്റിൻസൺ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂലൈ 17-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. 'ഓപ്പൺഹൈമറി'ന് ശേഷം നോളൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ഇതിനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
