ചെന്നൈ: 'തഗ് ലൈഫ്' സിനിമ ഇപ്പോള്‍ കര്‍ണാടകയില്‍ റിലീസ് ചെയ്യേണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം തന്റെ സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് തീരുമാനം. വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു.
കന്നഡ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനി ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.
കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന് സിനിമാ പ്രമോഷനിടെ കമല്‍ ഹാസന്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായിരുന്നത്. തുടര്‍ന്ന് കര്‍ണാടകയില്‍ നടനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
തഗ് ലൈഫ് കര്‍ണാടകയില്‍ റീലിസ് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമല്‍ ഹാസന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കര്‍ണാടക ഹൈക്കോടതി നടനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. നിരവധി ഭാഷകളുണ്ടാകാമെങ്കിലും രാജ്യം ഒന്നാണ് എന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമയം അനുവദിച്ച കോടതി, കമല്‍ഹാസന്‍ ഒരു ജനപ്രിയ സിനിമാതാരമായിരിക്കാം, പക്ഷേ അത് അദ്ദേഹത്തിന് പൊതുവികാരത്തെ വ്രണപ്പെടുത്താന്‍ അനുമതി നല്‍കുന്നില്ലെന്ന് പറഞ്ഞു.
'ആരുടെയും വികാരങ്ങളെ ഒരു തരത്തിലും അവഗണിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. തെറ്റുകള്‍ സംഭവിക്കാം, തെറ്റുകള്‍ സംഭവിക്കുമ്പോള്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം,' കര്‍ണാടക ഹൈക്കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്