രണ്ടു പതിറ്റാണ്ടിലേറെ ചിലങ്ക കെട്ടാതിരുന്ന റിട്ട. അധ്യാപിക. അറുപതാം വയസിൽ ശബരിമലയിൽ ചിലങ്ക കെട്ടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ടികെഎം എൻഞ്ചിനീയറിംഗ് കോളജിലെ അധ്യാപികയായിരുന്ന ഗായത്രി വിജയലക്ഷ്മിയുടെ വിശേഷങ്ങൾ
വർഷങ്ങൾക്ക് ശേഷം അരങ്ങിലേക്കെത്തിയ അനുഭവം എങ്ങനെയാണ്?
വിദ്യാർഥികളുമായി നല്ല അടുപ്പമുള്ള അധ്യാപികയായിരുന്നു ഞാൻ. 26 വർഷത്തിന് ശേഷം അവരുടെ സെന്റ് ഓഫിനാണ് ആദ്യം ഡാൻസ് കളിക്കുന്നത്. അത് എല്ലാവർക്കും ഇഷ്ടമായി. പിന്നീടാണ് തിരുവനന്തപുരത്തെ മിഥിലാലയ ഡാൻസ് സ്‌കൂളിൽ മൈഥിലി ടീച്ചറിന്റെ കീഴിലാണ് 52 വയസിൽ പഠിക്കാൻ തുടങ്ങിയത്.
ശബരിമലയിൽ കളിച്ചപ്പോഴുണ്ടായ അനുഭവം എന്തായിരുന്നു?
സത്യത്തിൽ ശബരിമലയിൽ കളിക്കുന്ന കാര്യം സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. ഞാൻ ഗ്രാൻമ എന്ന് പറഞ്ഞൊരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. പത്താംക്ലാസുകാരിയായ ചിൻമയി ആയിരുന്നു അതിന്റെ സംവിധായിക. മോളുടെ അച്ഛൻ സിനിമ മേഖലയിൽ തന്നെ ഉള്ള ആളാണ്. അവരാണ് ശരിക്കും ശബരിമലയിൽ കളിച്ചാലോ എന്ന ആലോചന മുന്നോട്ടു വെച്ചത്. അങ്ങനെ ശ്രമിച്ചു.
റിട്ടയർ ആയതിന് ശേഷമായതുകൊണ്ട് വയസ് തെളിയിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെയാണ് ശബരിമലയിൽ കളിക്കുന്നത്. 2023 ജനുവരി ഏഴിനാണ് കളിച്ചത്. കാറിൽ പമ്പ വരെ പോയി. വളരെ ശ്രദ്ധിച്ചാണ് പിന്നീട് മല കയറിയത്. രണ്ട് മണിക്കൂർ കൊണ്ടാണ് എത്തിയത്. അയ്യപ്പനെ തൊഴുതതിന് ശേഷം ഒന്നുറങ്ങി. അതിന് ശേഷം വൈകിട്ട് ആറ് മണിക്ക് കളിക്കാൻ കഴിഞ്ഞു. ആദ്യത്തെ ഗണപതി സ്തുതി കഴിഞ്ഞപ്പോഴേക്കും എനർജി വന്നു. എല്ലാവരും നല്ല പ്രോത്സാഹനമായിരുന്നു. ചിന്തിക്കാത്ത ഒരു വേദി തന്നെയായിരുന്നു.
ഭരതനാട്യവും മോഹിനിയാട്ടവും ആണല്ലോ പഠിച്ചത്?
മോഹിനിയാട്ടവും ഭരതനാട്യവും മാത്രമാണ് പഠിച്ചിരുന്നത്. കൊല്ലത്തായിരുന്നു കോളേജ് വിദ്യാഭ്യാസം. ആ കാലത്താണ് രണ്ടും പഠിച്ചത്. ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നിന്നാണ് ബിടെക് എടുത്തത്. തൃശൂരിൽ നിന്ന് ജനാർദ്ദനൻ മാഷ് കൊല്ലത്ത് വന്ന് ഭരതനാട്യം പഠിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നു ദമ്പതിമാരായ കുറുപ്പു മാഷും ചന്ദ്രിക ടീച്ചറും കൊല്ലത്ത് വന്ന് മോഹിനിയാട്ടം പഠിപ്പിക്കുമായിരുന്നു. അന്ന് മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു.
മക്കളൊക്കെ നല്ല പിന്തുണയാണല്ലോ?
തീർച്ചയായും അവരുടെ പിന്തുണയില്ലാതെ ഒന്നും പറ്റില്ലല്ലോ. മോനും ഭാര്യക്കുമൊപ്പമാണ് താമസിക്കുന്നത്. മകൾ ബാംഗ്ലൂരാണ്. മകൾക്കും മരുമകൾക്കും ഒപ്പം നൃത്തം ചെയ്തിട്ടുണ്ട്. രണ്ട് പേരും ഡാൻസ് കളിക്കും. അവരുടെ പിന്തുണ എല്ലാ തരത്തിലും ഉണ്ട്. മത്സരങ്ങൾക്കായി പോകുമ്പോൾ അവർ തന്നെ ഒപ്പം വരണം എന്ന് വാശി പിടിക്കാറില്ല. ആരാണ് ഫ്രീ ആയിട്ടുള്ളത് അവരെ ഒപ്പം കൂട്ടും.
ശബരിമലയിൽ കളിച്ചതിന് ശേഷം കൂടുതൽ വേദികൾ കിട്ടാറുണ്ടോ?
ശബരിമലക്ക് ശേഷം 15 വേദികൾ ചെയ്തു. ശബരിമല നൂറാമത്തെ സ്റ്റേജായിരുന്നു. മിഥിലാലയുടെ പ്രോഗ്രാം മുതൽ തുടങ്ങിയതാണ്. 2019ൽ ഭരതനാട്യം കച്ചേരി ചെയ്തു തുടങ്ങി. പിന്നീട് കുറെ വേദികൾ കിട്ടി. 18 ഓൺലൈൻ പ്രോഗ്രാം ചെയ്തു. ഒരു മണിക്കൂർ കച്ചേരിയൊക്കെ അവതരിപ്പിക്കാൻ തുടങ്ങി.
റിട്ടയർമെന്റിന് ശേഷം വീട്ടിൽ ഒതുങ്ങിക്കൂടുന്നവരോട് എന്താണ് പറയാനുള്ളത് ?
ഞാൻ കളിച്ചു കഴിയുമ്പോൾ പലരും എന്റെ അടുത്തു വന്നു പറയാറുണ്ട് ഞങ്ങളുടെ സ്വപ്‌നമാണ് ഇപ്പോൾ കണ്ടത്. അപ്പോൾ ഞാൻ അവരോട് ചോദിക്കാറുണ്ട് ശ്രമിച്ചു കൂടെ എന്ന്. പക്ഷേ, പലർക്കും പിന്തുണയുണ്ടാകാറില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. എങ്കിലും നമ്മൾ സ്വന്തമായി ആഗ്രഹിച്ചാൽ കുറച്ചൊക്കെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ കഴിയും. ഡാൻസ് മാത്രമല്ലല്ലോ മറ്റ് പലതും നമുക്ക് ചെയ്യാൻ കഴിയുമല്ലോ. 30 മുതൽ 40 വയസുവരെയുള്ള പ്രായത്തിൽ ഡാൻസ് പഠിക്കുന്ന ഒരുപാട് ആളുകളുണ്ട്.
ആരോഗ്യം നിലനിർത്താൻ എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യാറുണ്ടോ?
പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. ഒരു മണിക്കൂർ നടക്കും. ഭക്ഷണം എല്ലാം കഴിക്കും. വെജും നോൺവെജും എല്ലാം കഴിക്കും. ചോറ് പണ്ട് മുതലേ അങ്ങനെ കഴിക്കാറില്ല. ഭഗവാന്റെ അനുഗ്രഹം എന്നേ പറയാൻ കഴിയൂ.
കച്ചേരികളെക്കുറിച്ച്?
ഒരു മണിക്കൂർ കച്ചേരികളാണ് സാധാരണ ചെയ്യാറ്. ആദ്യം കച്ചേരി ചെയ്തത് ട്രഡീഷണലായി തന്നെയാണ്. പ്രോഗ്രാമിനായി ചെയ്യുമ്പോൾ ബ്രേക്കില്ലാതെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഇനങ്ങൾ ചെയ്യും. പലതരം കീർത്തനങ്ങളും പദങ്ങളും ചെയ്യും. ഏറ്റവും അവസാനം പ്രഭാവർമയുടെ യശോദ എന്ന കവിതയുടെ നൃത്താവിഷ്‌കാരം ചെയ്തു.
മലയാളം കവിത കൂടിയായപ്പോ എല്ലാവർക്കും നല്ല സ്വീകാര്യതയായിരുന്നു. പത്ത് മിനിറ്റ് പലപ്പോഴും മലയാളം കവിത ചെയ്യാറുണ്ട്. അയ്യപ്പ സ്തുതിയും മലയാളത്തിലായിരുന്നു. 2019ൽ ട്രഡീഷണൽ കച്ചേരി വൈലോപ്പിള്ളി സംസ്‌കൃതി ഭവനില് ചെയ്തു.
സിനിമയിൽ അഭിനയിച്ചുവെന്ന് കേട്ടല്ലോ?
സിനിമ ഇറങ്ങിയില്ല. അതിന്റെ ഡബ്ബിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നു. ചിൻമയി നായർ ആണ് ഡയറക്ടർ. വിജയ് യേശുദാസിന്റെ അമ്മയായിട്ടാണ് വേഷം. ഷൂട്ട് കഴിഞ്ഞു. സ്‌കൂളിൽ പഠിച്ചിരുന്നപ്പോൾ അഭിനയിക്കാറുണ്ടായിരുന്നു. ദൂരദർശനിൽ ആദ്യത്തെ മലയാള നാടകം ഒരു മണ്ണാക്കട്ടയുടെ കഥയിൽ അഭിനയിച്ചിട്ടുണ്ട്.
ആതിര അഗസ്റ്റിൻ
athikaruvanchal @gmail.com
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1