വാഷിംഗ്ടണ്‍: 2020 ന് ശേഷം ആദ്യമായി പലിശ നിരക്കുകള്‍ കുറച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്. നിരക്കുകളില്‍ അര ശതമാനം കുറവാണ് യുഎസ് ഫെഡ് നടപ്പാക്കിയിരിക്കുന്നത്. ഇതോടെ 4.75-5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു. ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ പ്രഖ്യാപിച്ചത്. ബാങ്ക് വായ്പകളെടുത്തവര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണിത്. കുറഞ്ഞ പലിശയ്ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിച്ചു തുടങ്ങുകയും ചെയ്യും.
പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് സുസ്ഥിരമായി നീങ്ങുകയാണെന്നത് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്ന് ഫെഡ് നിരക്ക് നിര്‍ണയ സമിതി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തൊഴിലില്ലായ്മാ നിരക്ക് നിയന്ത്രണത്തിലായതും സമിതിയെ തീരുമാനത്തിലേക്ക് നയിച്ചു. അതേസമയം ഗവര്‍ണര്‍ മിഷേല്‍ ബോമാന്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കാല്‍ ശതമാനം നിരക്ക് മാത്രം വെട്ടിക്കുറച്ചാല്‍ മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 11-1 എന്ന നിലയിലാണ് ഫെഡ് തീരുമാനം പാസായത്.
ഈ വര്‍ഷാവസാനത്തോടെ ഫെഡ് പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. 2025-ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കും. 2026-ല്‍ അര ശതമാനത്തിന്റെ കുറവ് കൂടി വരുത്തുന്നതോടെ പലിശ നിരക്കുകള്‍ 2.75-3.00 ശതമാനത്തില്‍ തിരികെ എത്തുമെന്നും നയനിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നു.
വര്‍ഷാവസാനത്തോടെ പണപ്പെരുപ്പം 2.3 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷത്തെ നാലാം പാദത്തില്‍ 4.4 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള 4.2 ശതമാനത്തേക്കാള്‍ കൂടുതലാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്