വാഷിംഗ്ടണ്‍: 23 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലായിരുന്ന വായ്പാ നിരക്കാണ് യുഎസ് ഫെഡ് അര ശതമാനം കുറച്ച് 4.75 നും 5 ശതമാനത്തിനും ഇടയിലേക്ക് എത്തിച്ചത്. നാല് വര്‍ഷത്തിനിടയിലെ ആദ്യത്തെ നിരക്ക് കുറയ്ക്കലാണിത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി 11 തവണ നിരക്ക് വര്‍ദ്ധനകള്‍ ഏര്‍പ്പെടുത്തിയതോടെയാണ് നിരക്കുകള്‍ റെക്കോഡ് ഉയരത്തിലെത്തിയത്.
പണപ്പെരുപ്പം ഒടുവില്‍ വരുതിക്ക് വന്നതിനാല്‍ കടം വാങ്ങുന്നതിനുള്ള ചെലവ് ലഘൂകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സെന്‍ട്രല്‍ ബാങ്ക് പ്രകടിപ്പിക്കുന്നു. അതേസമയം, തൊഴില്‍ വിപണിയുടെ ആരോഗ്യത്തെക്കുറിച്ച് ഫെഡ് കൂടുതല്‍ ആശങ്കാകുലരാണ്. കുറഞ്ഞ നിരക്കുകള്‍ നിയമനത്തിന്റെ വേഗതയെ പിന്തുണയ്ക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും സഹായിക്കുമെന്ന് ഫെഡ് നിരീക്ഷിക്കുന്നു.
പണപ്പെരുപ്പത്തിന്റെയും തൊഴില്‍ വളര്‍ച്ചയുടെയും ദിശയെ ആശ്രയിച്ച് വരും മാസങ്ങളില്‍ കൂടുതല്‍ നിരക്ക് കുറയ്ക്കലുകള്‍ പ്രതീക്ഷിക്കുന്നു.
ഇപ്പോഴത്തെ നിരക്ക് കുറയ്ക്കല്‍ നിക്ഷേപത്തെയും മറ്റ് വായ്പകളെയും എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാം...
നിക്ഷേപകര്‍ക്ക്
നിക്ഷേപകര്‍ പരിഭ്രാന്തരാകാതെ വളരെ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ലെന്‍ഡിംഗ് ട്രീയിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ ജേക്കബ് ചാനല്‍ പറയുന്നു. ഒരൊറ്റ ഫെഡ് തീരുമാനത്തെ അധിഷ്ഠിതമാക്കി പെട്ടെന്നുള്ള തീരുമാനങ്ങള്‍ (നിക്ഷേപം പിന്‍വലിക്കുന്നത് സംബന്ധിച്ച്) എടുക്കേണ്ടതില്ല.
അതേസമയം പലിശ നിരക്ക് കുറയുന്നതിനാല്‍ കാഷ് ആയി കൂടുതല്‍ നിക്ഷേപങ്ങള്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് മോണിംഗ്‌സ്റ്റാറിലെ പേഴ്‌സണല്‍ ഫിനാന്‍സ് ഡയറക്ടറായ ക്രിസ്റ്റീന്‍ ബെന്‍സ് പറയുന്നു. പണത്തിന് അടിയന്തര ആവശ്യങ്ങളില്ലെങ്കില്‍ ബാങ്ക് നിക്ഷേപം പിന്‍വലിക്കേണ്ടതില്ലെന്നും ഇപ്പോഴും മെച്ചപ്പെട്ട പലിശ തന്നെ ലഭിക്കുന്നുണ്ടെന്നും ക്രിസ്റ്റീന്‍ ചൂണ്ടിക്കാട്ടി.
ക്രെഡിറ്റ് കാര്‍ഡും മറ്റ് കടമെടുപ്പുകളും
പലിശ കുറയുന്നത് കടമെടുക്കുന്നവരെ സംബന്ധിച്ച് തീര്‍ച്ചയായും ആശ്വാസകരമാണെങ്കിലും ഒരു തവണ പലിശ നിരക്ക് താഴ്ത്തുന്നത് ഭൂരിഭാഗം ആളുകളെ സംബന്ധിച്ചും കാര്യമായ ഗുണം ചെയ്യില്ലെന്ന് ലെന്‍ഡിംഗ് ട്രീയിലെ ക്രെഡിറ്റ് അനലിസ്റ്റായ മാറ്റ് ഷൂള്‍സ് പറയുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഉയര്‍ന്ന വായ്പാ നിരക്കാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പക്കാര്‍ അനുഭവിക്കുന്നത്. പുതിയ ഓഫറുകള്‍ക്ക് ശരാശരി 23.18% പലിശ വിരക്കും നിലവിലെ കാര്‍ഡ് ഉടമകള്‍ക്ക് 21.51 ശതമാനവുമാണ് പലിശ നിരക്ക്. ഫെഡിന്റെ നിരക്ക് താഴ്ത്തലിനേക്കാള്‍ ഒരു 0% ബാലന്‍സ് ട്രാന്‍സ്ഫര്‍ കാര്‍ഡോ താഴ്ന്ന നിരക്കിലുള്ള പേഴ്‌സണല്‍ ലോണോ ക്രെഡിറ്റ് കാര്‍ഡ് ഉടമകളെ സംബന്ധിച്ച് കൂടുതല്‍ അഭികാമ്യമാണെന്നും ഷൂള്‍സ് പറഞ്ഞു.
മോര്‍ട്ട്‌ഗേജ്
ഫെഡ് നിരക്കുകള്‍ താഴ്ത്തുമെന്ന സൂചനകള്‍ വന്നപ്പോള്‍ തന്നെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാനാരംഭിച്ചിരുന്നു. ഫെഡ് നിരക്ക് താഴ്ത്തിയില്ലെങ്കിലും മോര്‍ട്ട്‌ഗോജ് നിരക്കുകളില്‍ വ്യതിയാനം വരാമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ജേക്കബ് ചാനല്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഭൂരിഭാഗം അമേരിക്കക്കാരുടെയും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ശരാശരി 5% ആണെന്നും ചാനല്‍ പറഞ്ഞു.
കാര്‍ വായ്പ
പലിശ നിരക്കുകള്‍ കുറയുന്നു എന്നത് കാര്‍ വായ്പകളെ സംബന്ധിച്ച് നല്ല കാര്യമാണെങ്കിലും ഡീലര്‍മാര്‍ മുന്നോട്ടുവെക്കുന്ന നിരക്കുകള്‍ കണ്ണുമടച്ച് സ്വീകരിക്കരുതെന്നതാണ് യഥാര്‍ത്ഥ പാഠമെന്ന് ബാങ്ക്‌റേറ്റിലെ വിശകലന വിദഗ്ധനായ ഗ്രെഗ് മക്‌ബ്രൈഡ് ചൂണ്ടിക്കാട്ടി. എത്ര സേവ് ചെയ്യാന്‍ സാധിക്കുമോ അത്രയും സേവ് ചെയ്യാനാണ് കാര്‍ വാങ്ങുന്നവര്‍ ശ്രമിക്കേണ്ടത്. പലിശ നിരക്ക് കുറയുന്നതും മാന്ദ്യ ഭീതി അകലുന്നതും മികച്ച നിരക്കില്‍ കാര്‍ വായ്പകള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് മക്‌ബ്രൈഡ് വിലയിരുത്തുന്നു. അതേസമയം മോശം ക്രെഡിറ്റ് പ്രൊഫൈലുള്ളവര്‍ക്ക് കാര്‍ വായ്്പാ നിരക്കുകള്‍ ഇരട്ടയക്കത്തില്‍ തന്നെ തുടരും. പലിശ നിരക്ക് ഉയര്‍ന്നതിനാല്‍ ഈ വിഭാഗത്തില്‍ പെട്ട പലരും വായ്പാ തിരിച്ചടവില്‍ പിഴവുകള്‍ വരുത്തിയിട്ടുണ്ട്.
നിലവില്‍ പുതിയ വാഹനങ്ങള്‍ക്കുള്ള വാഹന വായ്പാ നിരക്ക് 7.1 ശതമാനവും ഉപയോഗിച്ച വാഹനങ്ങള്‍ക്കുള്ള ക്രെഡിറ്റ് നിരക്ക് 13.3 ശതമാനവുമാണ്. ജൂണ്‍ മാസത്തില്‍ പുതിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 2.4% വര്‍ധന മാത്രമാണ് ദൃശ്യമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്