ടെക്‌സസ്: സെന്‍ട്രല്‍ ടെക്‌സസില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ നിന്നുള്ള എ.എച്ച്-64 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററാണ് വിജനമായ പാടശേഖരത്തിലേക്ക് കൂപ്പുകുത്തിയത്. അപകടത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചതോടെ ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.
സലാഡോയ്ക്ക് സമീപം ഡോവ് ഹോളോ ലെയ്‌നിലാണ് അപകടമുണ്ടായതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഉച്ചയ്ക്ക് 1:34 ഓടെയാണ് അപകടത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ലഭിച്ചതെന്ന് ബെല്‍ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് ക്ലിഫ് കോള്‍മാന്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ നിലംപതിച്ച ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. നിലവില്‍ മറ്റ് ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തകര്‍ന്നുവീണ വിമാനം ഫോര്‍ട്ട് ഹുഡില്‍ നിന്നുള്ള അപ്പാച്ചെ ഹെലികോപ്റ്ററാണെന്ന് സൈനിക അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഫസ്റ്റ് കാവലറി ഡിവിഷന്‍ ആക്ടിംഗ് കമാന്‍ഡിംഗ് ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഈതന്‍ ഡൈവന്‍ വ്യക്തമാക്കി. മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ആളിപ്പടര്‍ന്ന തീ അനിയന്ത്രിതമായി തുടരുകയാണ്. ഇതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വന്‍ രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. അപകടസ്ഥലത്തിന് സമീപമുള്ള പ്രധാന പാതയായ ഫാം ടു മാര്‍ക്കറ്റ് റോഡ് 2843 താല്‍ക്കാലികമായി അടച്ചു. റോഡുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കാനും ഈ മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് സലാഡോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഫോര്‍ട്ട് ഹുഡ് സൈനിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും അപകടബാധിതരായ പ്രദേശവാസികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷണല്‍ സ്ഥാനാര്‍ത്ഥി അഭിറാം ഗാരപാട്ടി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
