സന്തോഷ് ശിവൻ...! അമ്പമ്പോ...! ഇതാ നമുക്കും ലഭിച്ചിരിക്കുന്നു ഈ ഛായാഗ്രാഹകനിലൂടെ ഒരു വമ്പൻ സമ്മാനം. അതേ, അങ്ങ് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പ്രത്യേക പുരസ്‌കാരം അതാണ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം. ഇത് നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് കക്ഷി.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് സന്തോഷ് ശിവൻ.
വെള്ളിത്തിരയിൽ തന്റെ ദൃശ്യങ്ങൾ കൊണ്ട് ഇന്ദ്രജാലം കാണിച്ചിട്ടുള്ള അദ്ദേഹം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അതും പോരാഞ്ഞിട്ട് ഒരുപിടി ഗംഭീര ചിത്രങ്ങൾ അങ്ങ് സംവിധാനവും ചെയ്തിട്ടണ്ട്. തീർന്നില്ല, ഇദ്ദേഹം ക്യാമറ ചലിപ്പിച്ച ചിത്രങ്ങൾ ഇന്ത്യൻ സിനിമയിലെ മാത്രമല്ല, ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നവയാണ്.
തിരുവനന്തപുരം സ്റ്റാച്യുവിലെ ശിവൻസ് സ്റ്റുഡിയോയും ശിവൻ എന്ന ആദ്യകാല സംവിധായകനും തലസ്ഥാനത്തെ മലയാള സിനിമയുടെ നീലവെളിച്ചമാണ്. ശിവന്റെ മൂന്നു മക്കളും പിൽക്കാലത്ത് സിനിമാ പിന്തുടർച്ചയുടെ തിളക്കമായി മാറി. അച്ഛന്റെ ക്യാമറ കണ്ടാണ് സംഗീത് ശിവനും സന്തോഷ് ശിവനും സഞ്ജീവ് ശിവനും വളർന്നത്. സംവിധാനവും ഛായാഗ്രഹണവും അവർക്കു പൈതൃകമായി ലഭിച്ചതാണ്.
റെഡ് കാർപറ്റ് ഇവന്റിന് ശേഷമുള്ള ചടങ്ങിലാണ് സന്തോഷ് ശിവന് പുരസ്‌ക്കാരം സമ്മാനിക്കുക. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട്. ഏറെ പ്രഗത്ഭരായ ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ്, ഡാരിയസ് ഖൊൺജി, ആഗ്‌നസ് ഗൊദാർദ് തുടങ്ങിയവർക്കാണ് ഇതിന് മുമ്പ് പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് ലഭിച്ചിട്ടുള്ളതുതന്നെ!
ആളുകളെ ഭീതിയുടെ നടുക്കടലിലേക്ക് തള്ളിവിട്ട അനന്തഭദ്രം, പിന്ന നയനാനന്ദകരമായ അശോക എന്ന ചിത്രം, പാണന്മാർ പാടിനടന്ന പഴങ്കഥയിൽ നിന്നും മിനുക്കിയെടുത്ത ഉറുമി, ജിൽ ജിൽ പോലെ വെട്ടിത്തിളങ്ങിയ ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സന്തോഷ് ശിവന് 12 ദേശീയ പുരസ്‌ക്കാരങ്ങളും നാല് സംസ്ഥാന പുരസ്‌ക്കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണെന്ന അഹങ്കാരമൊന്നും തെല്ലുമില്ലകെട്ടോ. എന്തായാലും അഭിനന്ദനത്തിന്റെ ഒരുകുടുന്ന പൂക്കൾ അർപ്പിക്കട്ടെ.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്