ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും മുഹമ്മദ് ഷമിയെ കാണാനാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ക്യാപ്ടൻ ശുഭ്മാൻ ഗിൽ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗിൽ ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന കാര്യം സംശയത്തിലാണെന്ന സൂചന നൽകിയത്.
മുഹമ്മദ് ഷമിയുടെ നിലവാരമുള്ള അധികം ബൗളർമാരൊന്നും നമുക്കില്ല. പക്ഷെ അതേസമയം, ഇപ്പോൾ ഇന്ത്യക്കായി കളിക്കുന്ന ബൗളർമാരുടെ കാര്യവും നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട്. ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം ഇന്ത്യക്കായി അസാമാന്യ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഷമി ഭായിയെപ്പോലുള്ളവരുടെ അസാന്നിധ്യം വലിയ നഷ്ടമാണെങ്കിൽ പോലും നമുക്ക് ഭാവിയിലേക്ക് കൂടി നോക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വിദേശ പരമ്പരകളിലെന്നായിരുന്നു ഗില്ലിന്റെ മറുപടി.
മുഹമ്മദ് ഷമി ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിലുണ്ടോ എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു ഗില്ലിന്റെ മറുപടി. ഫിറ്റ്‌നെസിന്റെയും സെലക്ഷന്റെയുമെല്ലാം കാര്യത്തിൽ സെലക്ടർമാർക്കാകും ഉത്തരം പറയാനാകുക എന്നും ഗിൽ പിന്നീട് വ്യക്തമാക്കി. അക്‌സർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും വാഷിംഗ്ടൺ സുന്ദറിനെയും പോലുള്ള നിലവാരമുള്ള ഓൾ റൗണ്ടർമാരുടെ സാന്നിധ്യം ടീമിന്റെ ഭാഗ്യമാണെന്നും ഗിൽ പറഞ്ഞു.
ഓൾ റൗണ്ടർമാർക്കെല്ലാം ഇന്ത്യൻ സാഹചര്യങ്ങളിൽ മികച്ച ബാറ്റിംഗ് ബൗളിംഗ് റെക്കോർഡുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരിൽ ആരെ ഒഴിവാക്കുമെന്നത് വലിയ പ്രതിസന്ധിയാണെന്നും ഗിൽ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ദക്ഷിണാഫ്രിക്ക കരുത്തുറ്റ ടീമാണെന്നും പാകിസ്ഥാനെതിരായ ടെസ്റ്റിൽ ജയിച്ച് ഏഷ്യൻ സാഹചര്യങ്ങളിൽ മികവ് കാട്ടാനാകുമെന്ന് അവർ തെളിയിച്ചതാണെന്നും ഗിൽ പറഞ്ഞു.
മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലെടുക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്യാപ്ടനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. രഞ്ജി ട്രോഫി സീണിൽ മൂന്ന് മത്സരങ്ങളിൽ ബംഗാളിനായി കളിച്ച ഷമി ആദ്യ രണ്ട് മത്സരങ്ങളിൽ 15 വിക്കറ്റെടുത്തിരുന്നു. ഒരു മത്സരത്തിൽ കളിയിലെ താരവുമായി. ബംഗാളിന്റെ നാലാം മത്സരത്തിൽ ഷമി കളിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
