20 ലോകകപ്പ് സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ടീമിന്റെ ഘടനയെക്കുറിച്ചുള്ള സൂചന നൽകി ക്യാപ്ടൻ സൂര്യകുമാർ യാദവ്. ഫോം ഔട്ടായ അഭിഷേക് ശർമയും തിലക് വർമയും ടീമിൽ തുടരുമെന്നാണ് കരുതുന്നത്.
ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ക്യാപ്ടൻ സൂര്യകുമാർ യാദവ് നൽകിയ ഇന്നലെ വാർത്താസമ്മേളനത്തിൽ നൽകിയ സൂചന അനുസരിച്ച് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം.
തുടർച്ചയായി മൂന്ന് ഡക്കുകൾ അടിച്ചെങ്കിലും അഭിഷേക് ശർമ തന്നെ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് ക്യാപ്ടൻ സൂര്യകുമാർ യാദവ് ഇന്നലെ പറഞ്ഞത്. ഞങ്ങൾ ഫോം ഔട്ടായപ്പോൾ കഴിഞ്ഞ ഒരു വർഷമായി ഞങ്ങളെ സംരക്ഷിച്ചത് അഭിഷേകാണ്.
ഇപ്പോൾ അവൻ ഫോം ഔട്ടായപ്പോൾ അവനെ പിന്തുണയ്‌ക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നായിരുന്നു സൂര്യകുമാറിന്റെ മറുപടി. ഇതോടെ ഓപ്പണറായി അഭിഷേക് തുടരുമെന്നുറപ്പായി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മുൻനിര പതറിയപ്പോഴെല്ലാം തകർത്തടിച്ച് മികച്ച തുടക്കം നൽകിയത് ഇഷാൻ കിഷനായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ അഭിഷേകിനൊപ്പം ഇഷാൻ തുടരുമെന്നുറപ്പാണ്.
മൂന്നാം നമ്പറിലെ മെല്ലെപ്പോക്കിന്റെ പേരിൽ വിമർശനം നേരിടുന്ന തിലക് വർമയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് തിലകിന് പകരമോ എന്നായിരുന്നു ചിരിച്ചുകൊണ്ട് സൂര്യയുടെ മറുപടി. ഇതോടെ മൂന്നാം നമ്പറിൽ തിലക് തന്നെ തുടരുമെന്നുറപ്പായി. അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലെ രക്ഷകവേഷം കഴിഞ്ഞാൽ ക്യാപ്ടന് കാര്യമായ സംഭാവന നൽകാനായിട്ടില്ലെങ്കിലും അഹമ്മദാബാദിൽ സൂര്യയിൽ നിന്ന് മികച്ചൊരു പ്രകടനം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നു.
ബൗളിംഗിൽ മികവ് കാട്ടുന്ന ഹാർദ്ദിക്കിൽ നിന്ന് ബാറ്റിംഗിലും ഒരു വെടിക്കെട്ട് ഇന്നിംഗ്‌സ് ഇന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഐ.പി.എല്ലിൽ ഗുജറാത്ത് ടീമിന്റെ നായകനായിരുന്ന ഹാർദ്ദിക്കിന്റെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അനുഭവസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
ഫിനിഷർമാരായി റിങ്കു സിംഗും ശിവം ദുബെയും ടീമിൽ തുടരും. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ തകർപ്പൻ അർധസെഞ്ചുറി നേടിയ ദുബെ ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. റിങ്കുവിൽ നിന്നും ഇന്ത്യ മിക്കച്ചൊരു ഇന്നിംഗ്‌സ് പ്രതീക്ഷിക്കുന്നു.നെതർലൻഡ്‌സിനെതിരെ കളിച്ച ടീമിൽ ഇന്ത്യ ഒരു മാറ്റമാകും വരുത്തുക എന്നാണ് ക്യാപ്ടൻ നൽകുന്ന സൂചന. വാഷിംഗ്ടൺ സുന്ദറിന് പകരം വൈസ് ക്യാപ്ടൻ അക്‌സർ പട്ടേൽ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തും.
ദക്ഷിണാഫ്രിക്കക്കെതിരായ നിർണായ സൂപ്പർ 8 പോരിൽ മധ്യ ഓവറുകളിൽ കളിയുടെ ഗതി നിർണയിക്കുക സ്പിന്നർ വരുൺ ചക്രവർത്തിയുടെ നാലോവറുകളായിരിക്കും. വരുണിനെ ദക്ഷിണാഫ്രിക്ക എങ്ങനെ പ്രതിരോധിക്കുമെന്നതിന് അനുസരിച്ചായിരിക്കും മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ.
പേസർമാരായി അർഷ്ദീപ് സിഗും ജസ്പ്രീത് ബുമ്രയും തന്നെയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക. ബുമ്ര മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് കോളത്തിൽ ഇതുവരെ 3 വിക്കറ്റെയുള്ളൂവെന്നത് ഇന്ത്യക്ക് ആശങ്കയാണ്.
മലയാളി താരം സഞ്ജു സാംസൺ, സ്പിന്നർമാരായ കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, പേസർ മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ഇന്ന് പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തിരിക്കുകയെന്നാണ് ക്യാപ്ടൻ സൂര്യകുമാറിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
