ബെൻഫിക്കയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടത്തിൽ റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചെങ്കിലും, വംശീയ അധിക്ഷേപത്തിന്റെ കയ്പേറിയ അനുഭവവുമായി വിനീഷ്യസ് ജൂനിയർ. ലിസ്ബണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ വിജയിച്ചത്. എന്നാൽ കളിക്കളത്തിലെ മികച്ച പ്രകടനത്തേക്കാൾ ഉപരിയായി വിനീഷ്യസ് നേരിട്ട വംശീയ അധിക്ഷേപമാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്.
മത്സരത്തിന്റെ 50-ാം മിനിറ്റിൽ ഗോൾ നേടിയതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. പ്രെസ്റ്റിയാനി തന്നെ മോണോ (കുരങ്ങൻ) എന്ന് വിളിച്ചതായി വിനീഷ്യസ് ആരോപിച്ചു. ഇതേത്തുടർന്ന് ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയർ യുവേഫയുടെ വംശീയ വിരുദ്ധ പ്രോട്ടോക്കോൾ അനുസരിച്ച് പത്ത് മിനിറ്റോളം കളി നിർത്തിവെച്ചു.
വിനീഷ്യസിന്റെ പ്രതികരണം
മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെ വിനീഷ്യസ് തന്റെ രോഷം പ്രകടിപ്പിച്ചു. മുഖം മറച്ചുപിടിച്ച് വംശീയമായി അധിക്ഷേപിക്കുന്നവർ ഭീരുക്കളാണെന്ന് താരം കുറിച്ചു."വംശീയവാദികൾ എല്ലാറ്റിലുമുപരി ഭീരുക്കളാണ്. തങ്ങൾ എത്രത്തോളം ദുർബലരാണെന്ന് കാണിക്കാനാണ് അവർ ഷർട്ട് കൊണ്ട് വായ മൂടി സംസാരിക്കുന്നത്. ഇന്ന് നടന്ന കാര്യങ്ങൾ എന്റെ ജീവിതത്തിലോ കുടുംബത്തിന്റെ കാര്യത്തിലോ വെച്ചുപൊറുപ്പിക്കാൻ കഴിയില്ല," വിനീഷ്യസ് വ്യക്തമാക്കി.
മുമ്പും വലൻസിയയിലും അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരങ്ങളിലും വിനീഷ്യസ് സമാനമായ അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. അന്ന് കുറ്റക്കാർക്കെതിരെ നിയമനടപടികൾ ഉണ്ടായിരുന്നു.
പ്രെസ്റ്റിയാനിയുടെ മറുപടി
എന്നാൽ താൻ വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നുമാണ് ബെൻഫിക്ക താരം ജിയാൻലൂക്ക പ്രെസ്റ്റിയാനി പറയുന്നത്. വിനീഷ്യസ് കേട്ടു എന്ന് വിശ്വസിക്കുന്ന വാക്കുകൾ താൻ പറഞ്ഞിട്ടില്ലെന്ന് താരം അവകാശപ്പെട്ടു.
ക്ലബ്ബായ ബെൻഫിക്കയും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിനീഷ്യസും പ്രെസ്റ്റിയാനിയും തമ്മിൽ വലിയ അകലത്തിലായിരുന്നുവെന്നും അത്രയും ദൂരത്തിരുന്ന് പറയുന്നത് വ്യക്തമായി കേൾക്കാൻ സാധ്യതയില്ലെന്നുമാണ് ക്ലബ്ബിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
