ഐ.പി.എൽ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോവുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഇത്തവണ പ്രതീക്ഷിച്ച തുടക്കമല്ല ആദ്യ മത്സരങ്ങളിൽ ലഭിച്ചത്. എന്നാൽ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തോൽപ്പിച്ച് മുംബൈ തിരിച്ചുവരവ് പ്രതീക്ഷ നൽകുകയാണ്.
മുംബൈ വിജയത്തിലേക്കെത്തുമ്പോൾ ക്യാപ്ടനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ കൈയടികൾ ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ കഴിഞ്ഞ മത്സരംവരെ വലിയ വിമർശനങ്ങൾ ഹാർദിക്കിന് നേരിടേണ്ടതായി വന്നിരുന്നു. ഇതിൽ ജസ്പ്രീത് ബുംറയെ വേണ്ടവിധം ഉപയോഗിക്കാതിരുന്നതിന്റെ പേരിലും ബുംറ ആവശ്യപ്പെട്ട ഫീൽഡ് ഒരുക്കി നൽകാത്തതിന്റെ പേരിലും ഹാർദിക് വിമർശനം നേരിട്ടു.
ഹാർദിക്കിനോടുള്ള അതൃപ്തി ഗ്രൗണ്ടിൽ ബുംറ പരസ്യമായി പ്രകടിപ്പിക്കുന്നതടക്കം കാണാനായി. ഇപ്പോഴിതാ ബുംറയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ബുംറയെ എന്തുകൊണ്ടാണ് ആദ്യ ഓവറിൽ ഉപയോഗിക്കാത്തതെന്നും ഹാർദിക് പാണ്ഡ്യ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ജസ്പ്രീത് ബുംറ എന്തുകൊണ്ടാണ് ആദ്യ ഓവറിൽ പന്തെറിയാത്തത് എന്ന ചോദ്യം പലരും ഉയർത്തുന്നതായി കണ്ടു. എന്നാൽ 150ലധികം മത്സരം കളിച്ചിട്ടുള്ള ബുംറ എട്ടോ ഒമ്പതോ തവണ മാത്രമാണ് ആദ്യ ഓവർ ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഇത് ഹാർദിക് പാണ്ഡ്യയുടെ പ്രശ്‌നമല്ല. ജസ്പ്രീത് ബുംറ സവിശേഷതയുള്ള ബൗളറാണ്. ടീമിന് എപ്പോൾ ആവശ്യമുണ്ടോ അപ്പോഴെല്ലാം ഉപയോഗിക്കാവുന്ന ബൗളറാണവൻ. എപ്പോഴും ആദ്യ ഓവറിൽ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ ഇന്ന് ന്യൂബോളിൽത്തന്നെ ഇംപാക്ട് സൃഷ്ടിക്കണമെന്നത് ഞങ്ങൾ തിരിച്ചറിഞ്ഞു. ഇതിന് ബുംറയെക്കാൾ കേമനായി മറ്റാരുണ്ട്.' ഹാർദിക് പാണ്ഡ്യ പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെതിരേ ആദ്യ ഓവർ എറിയാനെത്തിയ ബുംറ ഓപ്പണർ സായ് സുദർശനെ ഗോൾഡൻ ഡക്കാക്കി. ഇത് ഗുജറാത്തിന്റെ തകർച്ചയുടെ തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് കൂട്ടത്തകർച്ചയാണ് ഗുജറാത്തിന് നേരിടേണ്ടി വന്നത്. ക്യാപ്ടനെന്ന നിലയിൽ മികച്ച ബൗളിങ് മാറ്റങ്ങളും ഫീൽഡിങ് വിന്യാസങ്ങൾക്കൊണ്ടും ഹാർദിക് കൈയടി നേടി. ബാറ്റ്‌സ്മാനെന്ന നിലയിൽ പിന്നോട്ട് പോയപ്പോഴും ക്യാപ്ടനെന്ന നിലയിൽ ഹാർദിക് മികച്ച് നിന്നു.
ഗുജറാത്തിനെതിരായ വിജയം വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് ഹാർദിക് മത്സരശേഷം പറഞ്ഞു. 'എവേ മത്സരത്തിൽ വിജയം നേടുകയെന്നത് എപ്പോഴും വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മുംബൈ ഇന്ത്യൻസിന് അഹമ്മദാബാദിലെ പിച്ച് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ഇന്ന് ഞങ്ങൾ മികച്ച ക്രിക്കറ്റ് കളിച്ചു. ഇന്നത്തെ ജയം വളരെ നിർണ്ണായകമായിരുന്നു. അതുകൊണ്ടുതന്നെ ഈ ജയം സവിശേഷവുമാണ്.
തിലക് വർമയുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതായി മാറി. വളരെയേറെ കഴിവുള്ള താരമാണവൻ. അവൻ അധികം ആശങ്കപ്പെട്ട് കളിക്കേണ്ട സാഹചര്യമില്ല. ഞാൻ അവനോട് പറഞ്ഞത് പന്ത് നോക്കി വലിച്ചടിക്കാനാണ്. അവന് അതിന് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. മുംബൈയുടെ യുവതാരങ്ങളെല്ലാം പ്രതീക്ഷ നിലനിർത്തി. അശ്വിനി കുമാർ നാല് വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റി' ഹാർദിക് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
