2026 ലോകകപ്പിനുള്ള ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലൂയിസ് സുവാരസിനെ ഒഴിവാക്കിക്കൊണ്ടുള്ള പരിശീലകൻ മാഴ്‌സെലോ ബിയൽസയുടെ പ്രഖ്യാപനം കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഉറുഗ്വേയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡിന് ഉടമയായ സുവാരസ് (69 ഗോളുകൾ) ഒടുവിലായി ദേശീയ ജേഴ്‌സി അണിഞ്ഞത് 2024ലായിരുന്നു. നിലവിൽ എം.എൽ.എസിൽ ഇന്റർ മയാമിക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടി മികച്ച ഫോമിലാണെങ്കിലും, സുവാരസിനെ ടീമിലേക്ക് തിരികെ വിളിക്കാൻ ബിയൽസ തയ്യാറായില്ല.
ഉറുഗ്വേയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഡിഗോ ഗോഡിന് (161) തൊട്ടുപിന്നിൽ 143 മത്സരങ്ങളുമായി രണ്ടാമതുള്ള താരമാണ് സുവാരസ്. അതുകൊണ്ടുതന്നെ സുവാരസിനെ ഒഴിവാക്കിയതിലൂടെ വലിയൊരു പരിചയസമ്പത്താണ് ടീമിന് നഷ്ടമാകുന്നത്. അതേസമയം, 134 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള 39 കാരനായ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയ്ക്ക് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ബാക്ക് ജോസെ മരിയ ഹിമെനെസിന് തന്റെ നൂറാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കാനുള്ള അവസരവും ഈ ലോകകപ്പിലുണ്ട്.
യോഗ്യതാ മത്സരങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച മിഡ്ഫീൽഡർ നാഹിതൻ നാൻഡെസിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് മറ്റൊരു അപ്രതീക്ഷിത തീരുമാനം. ഏതാനും ആഴ്ചകൾക്ക് മുൻപ് പരിശീലനത്തിനിടെ ഔറേലിയൻ ചൗമേനിയുമായുണ്ടായ തർക്കത്തിൽ പരിക്കേറ്റ റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽവെർദെ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മുൻ ലിവർപൂൾ താരം ഡാർവിൻ നൂനിയസ് ആയിരിക്കും ഉറുഗ്വേയുടെ മുന്നേറ്റനിരയെ നയിക്കുകയെന്നാണ് സൂചന. ലോകകപ്പിൽ കരുത്തരായ സ്‌പെയിൻ, കേപ് വെർദെ, സൗദി അറേബ്യ എന്നിവർക്കൊപ്പമാണ് ഉറുഗ്വേ മത്സരിക്കുന്നത്.
ഉറുഗ്വേ ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
