ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെ 1958 ഫിഫ ലോകകപ്പ് ഫൈനലിൽ ധരിച്ച ചരിത്രപ്രസിദ്ധമായ ജഴ്‌സി ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്. 4.9 മില്യൺ ഡോളർ (ഏകദേശം 42 കോടിയിലേറെ രൂപ) വിലയ്ക്കാണ് ജഴ്‌സി പുതിയ ഉടമയെ കണ്ടെത്തിയത്. ഇതോടെ ലേലത്തിൽ വിറ്റ പെലെയുമായി ബന്ധപ്പെട്ട ഏറ്റവും വിലപിടിപ്പുള്ള സ്മരണിക എന്ന റെക്കോർഡും ഈ ജഴ്‌സി സ്വന്തമാക്കി.
ന്യൂയോർക്കിൽ സോത്ബീസ് നടത്തിയ ലേലത്തിൽ അഞ്ച് പേരിലധികം മത്സരിച്ച് 10 ബിഡുകൾ ഉയർന്ന ശേഷമാണ് ചരിത്ര ജഴ്‌സി വിറ്റുപോയത്. 1958 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ സ്വീഡനെ 5ൃ2ന് തകർത്ത ബ്രസീലിനായി വെറും 17-ാം വയസ്സിൽ രണ്ട് ഗോളുകൾ നേടിയ മത്സരത്തിലാണ് പെലെ ഈ ജഴ്‌സി ധരിച്ചത്. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇന്നും പെലെയുടെ പേരിലാണ്.
ആ വിജയത്തിലൂടെയാണ് ബ്രസീൽ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
1958 ലോകകപ്പ് ഫൈനലിലെ ചിത്രങ്ങൾ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ട ദൃശ്യങ്ങളിലൊന്നാണ്. ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായ ജഴ്‌സിയാണിത്,' എന്ന് സോത്ബീസ് വ്യക്തമാക്കി.
ഇതേ ജഴ്‌സി 2004ൽ നടന്ന ലേലത്തിൽ 70,505 പൗണ്ടിന് (അന്നത്തെ ഏകദേശം 1.05 ലക്ഷം ഡോളർ) വിറ്റിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ അതിന്റെ മൂല്യം പതിന്മടങ്ങിലേറെ ഉയർന്നിരിക്കുകയാണ്. എന്നാൽ കായികരംഗത്തെ ഏറ്റവും വിലയേറിയ സ്മരണികയെന്ന റെക്കോർഡ് ഇപ്പോഴും അമേരിക്കൻ ബേസ്‌ബോൾ ഇതിഹാസം ബേബ് റൂത്ത് 1932 വേൾഡ് സീരീസിൽ ധരിച്ച ജഴ്‌സിക്കാണ്.
അത് 2024ൽ 24.1 മില്യൺ ഡോളറിന് ലേലത്തിൽ വിറ്റിരുന്നു. അതേസമയം, മൈക്കൽ ജോർദാന്റെ 1998 എൻബിഎ ഫൈനൽസ് ജഴ്‌സി 10.1 മില്യൺ ഡോളറിനും, ഡിയഗോ മറഡോണ 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ധരിച്ച ജഴ്‌സി 9.2 മില്യൺ ഡോളറിനും ലേലത്തിൽ വിറ്റത് കായിക സ്മരണികകളിലെ മറ്റ് ശ്രദ്ധേയ റെക്കോർഡുകളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
