ലോഡ്‌സ്: ദക്ഷിണാഫ്രിക്കയുടെ നോക്കൗട്ടുകളിലെ ദൗർഭാഗ്യത്തിനും പതർച്ചയ്ക്കും കണ്ണീരിനുമെല്ലാം ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സിൽ അവസാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിരീടം നിലനിറുത്താനെത്തിയ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തി 27 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐ.സി.സി കിരീടത്തിൽ മുത്തമിട്ടു.
ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് നാലാം ദിനം രണ്ടാം ഇന്നിംഗ്‌സിനിറങ്ങുമ്പോൾ 69 റൺസ് മാത്രം മതിയായിരുന്നു ദക്ഷിണഫ്രിക്കയ്ക്ക്.8 വിക്കറ്റും ശേഷിച്ചിരുന്നു. തുടർന്ന് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ആദ്യ സെക്ഷനിൽ തന്നെ ദക്ഷിണാഫ്രിക്ക ചരിത്ര ജയമുറപ്പിച്ചു.
സ്‌കോർ: ഓസ്‌ട്രേലിയ 212/10, 207/10, ദക്ഷിണാഫ്രിക്ക 138/10, 282/5.
ആറരമണിക്കൂറോളം ഓസ്‌ട്രേലിയയുടെ കരുത്തുറ്റ ബൗളിംഗ് ആക്രമണത്തെ സമർത്ഥമായി ചെറുത്ത് നേടിയ സെഞ്ച്വറിയുമായി രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയുടെ ചേസിംഗിലെ മുന്നണിപ്പോരാളിയായ എയ്ഡൻ മർക്രം (136) ആണ് ഫൈനലിലെ താരം. രണ്ട് വിക്കറ്റും അദ്ദേഹം നേടി. പ്രതിസന്ധിഘട്ടത്തിലെത്തി ക്യാപ്ടന്റെ ഇന്നിംഗ്‌സുമായി മർക്രത്തിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ടെംബ ബാവുമയുടെ പ്രകടനവും ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണയാകമായി.
ബൗളിംഗിൽ പേസർമാരായ കഗിസോ റബാഡ രണ്ടിന്നിംഗ്‌സുകളിലുമായി 9 വിക്കറ്റ് വീഴ്ത്തി ഓസീസ് ബാറ്റിംഗ്‌നിരയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ലുങ്കി എൻഗിഡി ആദ്യ ഇന്നിഗ്‌സിൽ നിറം മങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ സ്റ്റീവ് സ്മിത്തിന്റെ ഉൾപ്പെടെ 3 വിക്കറ്റുകൾ വീഴ്ത്തി. മാർക്കോ യാൻസണും തന്റെ റോൾ ഭദ്രമാക്കി.
നാലാം ദിനമായ ഇന്നലെ 213/2 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ബവുമയുടെ വിക്കറ്റ് ആദ്യമേ നഷ്ടമായി. 134 പന്തിൽ 5 ഫോറുൾപ്പെടെ 66 റൺസ് നേടിയ ബവുമ ഓസീസ് ക്യാപ്ടൻ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് കാരെ പിടിച്ചാണ് പുറത്തായത്. പേശി വലിവ് വകവയ്ക്കാതെ മർക്രത്തിനൊപ്പം മൂന്നാം വിക്കറ്റിൽ 250 പന്തിൽ 147 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കയുടെ വിജയത്തിലേക്ക് വഴിവെട്ടിയ ശേഷമായിരുന്നു ബവുമയുടെ മടക്കം.
സ്റ്റബ്‌സിനെ (8) സ്റ്റാർക്ക് ക്ലീൻ ബൗൾഡാക്കി. പിന്നീട് ഡേവിഡ് ബെൻഡിംഗാമിനൊപ്പം (പുറത്താകാതെ 21) 35 റൺസിന്റ കൂട്ടുകെട്ടുണ്ടാക്കിയ മർക്രം വിജയത്തിന് 6 റൺസ് അകലെ വച്ച് അനാവശ്യമായൊരു ഷോട്ട് കളിച്ച് ഹാസൽവുഡിന്റെ പന്തിൽ മിഡ് വിക്കറ്റിൽ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകി മടങ്ങി. പകരമെത്തിയ കെയ്ൽ വെരെയ്‌നൊപ്പം ബെൻഡിംഗ്ഹാം പ്രശ്‌നങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിച്ചു.
27 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയ് കിട്ടുന്ന ഐ.സി.സി ട്രോഫിയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം. കൃത്യമായി പറഞ്ഞാൽ 9722 ദിവസങ്ങൾക്ക് ശേഷം. 1998ൽ ബംഗ്ലദേശിൽ നടന്ന് ഐ.സി.സി നോക്കൗട്ട് ട്രോഫിയിൽ ചാമ്പ്യൻമാരായതാണ് ഇതിനു മുൻപത്തെ അവരുടെ ഐ.സി.സി കിരീടം.
282 - ടെസ്റ്റിൽ ലോഡ്‌സിലെ ഏറ്റവും മികച്ച രണ്ടാമത്തെ ചേസ്
8 - ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ എട്ടാമത്തെ ജയം. 2002-03ൽ തുടർച്ചയായി 9 വിജയങ്ങൾ നേടിയതാണ് അവരുടെ ഏറ്റവും മികച്ച വിജയക്കുതിപ്പ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചായായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന ടീമും ദക്ഷിണാഫ്രിക്കയാണ്.
10 - ബാവുമയുടെ ക്യാപ്ടൻസിയിൽ കഴിഞ്ഞ പത്ത് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക തോൽവി അറിഞ്ഞിട്ടില്ല. 9 എണ്ണംജയിച്ചപ്പോൾ ഒരെണ്ണം സമനിലയായി. ഇത് റെക്കാഡാണ്.
1 - ഐ.സി.സി ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യദക്ഷിണാഫ്രിക്കക്കാരനായി എയ്ഡൻ മർക്രം
ദക്ഷിണാഫ്രിക്കയുടെ ഐ.സി.സി നോക്കൗട്ട് ദൗർഭാഗ്യങ്ങൾ
1992 - ഏകദിന ലോകകപ്പിൽ മഴനിയമ പ്രകാരം ഇംഗ്ലണ്ടിനോട് 19 റൺസിന് തോറ്റു
1996 - ഏകദിന ലോകകപ്പ് ക്വാർട്ടറിൽ വിൻഡീസിനോടും 19 റൺസിന് തോറ്റു
1999 - ഏകദിന ലോകകപ്പ് സെമിയിൽ ഓസീസിനെതിരെ ടൈ. സൂപ്പർ സിക്‌സിലെ വിജയം
സീസിന് ഫൈനലിലേക്ക് യോഗ്യതനേടിക്കൊടുത്തു.
2007 - ഏകദിന ലോകകപ്പ് സെമിയിൽ ഓസീസിനോട് തോറ്റു
2009 - ട്വന്റി20 ലോകകപ്പ് സെമി പാകിസ്ഥാനോട് തോൽവി
2011 - ഏകദിന ലോകകപ്പ് ക്വാർട്ടറിൽ ന്യൂസിലാൻഡിനോട് തോറ്റു
2013 - ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റു
2014 - ട്വന്റി20 ലോകകപ്പ് സെിയിൽ ഇന്ത്യയോട് തോറ്റു
2015 - ഏകദിന ലോകകപ്പ് സെമിയിൽ മഴ നിയമപ്രകാരം ന്യൂസിലാൻഡിനോട് 4 വിക്കറ്റിന് തോറ്റു
2023 - ഏകദിന ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയോട് തോറ്റു
2024 - ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട തോറ്റു
2025 ചാമ്പ്യൻസ് ട്രോഫി സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്