മാഡ്രിഡ്: പോർച്ചുഗലിന്റെ ഇതിഹാസ പരിശീലകൻ ജോസെ മൊറീഞ്ഞോ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ മുഖ്യപരിശീലകനായി രണ്ടാം ഊഴത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 63-കാരനായ മൊറീഞ്ഞോ റയലുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായാണ് സൂചന. ക്ലബ്ബിൽ ഉടൻ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കും. നേരത്തെ 2010 മുതൽ 2013 വരെയുള്ള കാലയളവിൽ അദ്ദേഹം റയലിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
ആദ്യതവണ സ്പാനിഷ് തലസ്ഥാനത്ത് അത്യന്തം നാടകീയവും സ്ഫോടനാത്മകവുമായ ഒരു കാലഘട്ടമായിരുന്നു മൊറീഞ്ഞോ കാഴ്ചവെച്ചത്. 2010-11 സീസണിൽ കോപ്പ ഡെൽ റേയും, തൊട്ടടുത്ത 2011-12 സീസണിൽ റയൽ മാഡ്രിഡിനെ ലാ ലിഗ കിരീടത്തിലേക്കും അദ്ദേഹം നയിച്ചു. 2012-ൽ സൂപ്പർകോപ്പ ഡി എസ്പാനയും ക്ലബ്ബിന് നേടിക്കൊടുത്തു. എൽ ക്ലാസിക്കോ മത്സരങ്ങളിലെ ചൂടുപിടിച്ച വാക്പോരുകളും നാടകീയ രംഗങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ കാലാവധി. പോർട്ടോ, ചെൽസി, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റോമ എന്നീ പ്രമുഖ ക്ലബ്ബുകൾക്കൊപ്പം കിരീടങ്ങൾ നേടിയിട്ടുള്ള മൊറീഞ്ഞോ, ഏറ്റവും ഒടുവിൽ പോർച്ചുഗൽ ക്ലബ്ബായ ബെൻഫിക്കയുടെ പരിശീലകനായിരുന്നു.
റയൽ മാഡ്രിഡിന്റെ നിലവിലെ 79-കാരനായ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന് ഇത്തവണ ശക്തമായ വെല്ലുവിളിയാണ് തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുന്നത്. കോക്സ് എനർജിയുടെ മേധാവിയായ 37-കാരനായ വ്യവസായി എൻറിക് റിക്വൽമെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ രംഗത്തുണ്ട്. ഇതോടെ പെരസിന്റെ എതിരില്ലാത്ത ഭരണത്തിനാണ് ക്ലബ്ബിൽ അറുതിയാകുന്നത്.
ലാ ലിഗയിൽ കഴിഞ്ഞ രണ്ട് വർഷമായി കിരീടങ്ങളൊന്നും നേടാനാകാതെ ഉഴലുന്ന റയലിന് വലിയൊരു അഴിച്ചുപണി ആവശ്യമാണ്. ഡ്രെസ്സിങ് റൂമിലെ തർക്കങ്ങളും സൂപ്പർതാരങ്ങളുടെ അഹംഭാവവും അവസാനിപ്പിച്ച് ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് മൊറീഞ്ഞോയെ റയൽ വീണ്ടും ചുമതലപ്പെടുത്തുന്നത്. സ്വന്തം താല്പര്യത്തിനനുസരിച്ചുള്ള പുതിയ കളിക്കാരുടെ പട്ടികയുമായാകും മൊറീഞ്ഞോയുടെ വരവ് എന്നതിനാൽ നിലവിലെ ടീമിലെ പല പ്രമുഖരെയും റയൽ ഒഴിവാക്കിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
