സ്പാനിഷ് ലാ ലിഗയിൽ അപരാജിത കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. ലെവന്റയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. കിലിയൻ എംബാപ്പെ ഇരട്ടഗോളുകളുമായി തിളങ്ങി. 28-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. 38-ാം മിനിറ്റിൽ ഫ്രാങ്കോ മസ്തന്റുവാനോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. ഇതോടെ ആദ്യപകുതി 2-0ന് റയൽ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ 54-ാം മിനിറ്റിൽ ലെവന്റെ ഒരു ഗോൾ മടക്കി. എറ്റ ഇയോങ്ങാണ് സ്‌കോറർ. എന്നാൽ പിന്നീട് റയൽ ലീഡുയർത്തുന്നതാണ് കാണാൻ കഴിഞ്ഞത്. 64-ാം മിനിറ്റിൽ റയലിനനുകൂലമായ പെനാൽറ്റിയെത്തി. കിക്കെടുത്ത എംബാപ്പെ പന്ത് ലെവന്റെയുടെ വലയിലെത്തിച്ചു. രണ്ട് മിനിറ്റിനുള്ളിൽ എംബാപ്പെ വീണ്ടും ഗോൾ നേടിയതോടെ റയൽ വിജയമുറപ്പിച്ചു.
പന്തടക്കത്തിലും പാസിങ്ങിലും റയൽ ഏറെ മുന്നിലായിരുന്നു. അപരാജിതരായി മുന്നേറുന്ന റയൽ ആറും ജയിച്ച് 18 പോയിന്റോടെ തലപ്പത്താണ്. ഒരു മത്സരം കുറച്ച് കളിച്ച രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാൾ അഞ്ച് പോയിന്റ് വ്യത്യാസമാണ് റയലിനുള്ളത്. നാല് പോയിന്റുള്ള ലെവന്റെ 16-ാമതാണ്.
മറ്റൊരു മത്സരത്തിൽ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് വിയ്യാറയൽ. 17-ാം മിനിറ്റിൽ ടാനി ഒളുവസെയാണ് വിയ്യാറയലിനെ ആദ്യം മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ 51 -ാം മിനിറ്റിൽ ഡിജിബ്രിൽ സൗ നേടിയ ഗോളിൽ സെവിയ്യ സമനില കണ്ടെത്തി. എന്നാൽ 86-ാം മിനിറ്റിൽ മാനൊർ സൊളോമൻ ഗോൾ നേടി വിയ്യാറയലിന് വിജയം സമ്മാനിച്ചു.
ആറിൽ നാല് വിജയവും ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റോടെ മൂന്നാമതാണ് വിയ്യാറയൽ. അത്‌ലറ്റിക് ക്ലബ്ബ്ജിറോണ മത്സരം സമനിലയിൽ കലാശിച്ചു. മത്സരത്തിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് അത്‌ലറ്റിക് ക്ലബ്ബ് സമനില വഴങ്ങുന്നത്.
10 പോയിന്റുമായി അഞ്ചാമതാണ് അത്‌ലറ്റിക് ക്ലബ്ബ്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ ജിറോണ ഈ സീസണിൽ ഒരു ജയം പോലും നേടാനായില്ല. നിലവിൽ അവസാന സ്ഥാനത്താണ് (20) ജിറോണയുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്