മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് മിഡ്ഫീൽഡറും ഫ്രഞ്ച് ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബയെ ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോ പുറത്താക്കി. ഒരൊറ്റ സീസണിന് ശേഷമാണ് 33-കാരനായ താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ പോഗ്ബയുടെ യൂറോപ്യൻ ഫുട്ബോൾ കരിയറിന് വിരാമമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ലഭിച്ച വിലക്കിന് ശേഷം കളിയിലേക്ക് തിരിച്ചെത്തിയ പോഗ്ബയ്ക്ക് പഴയ പ്രതാപത്തിലേക്ക് ഉയർന്നുവരാൻ സാധിച്ചിരുന്നില്ല. ക്ലബ്ബുമായി 2027 ജൂൺ വരെ കരാറുണ്ടായിരുന്നെങ്കിലും, ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് ലിഗ് 1 ക്ലബ്ബായ മൊണാക്കോ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി. പരിക്കുകളാൽ ബുദ്ധിമുട്ടിയ പോഗ്ബയ്ക്ക് കഴിഞ്ഞ സീസണിൽ ആകെ 6 മത്സരങ്ങളിലായി വെറും 115 മിനിറ്റ് മാത്രമാണ് മൊണാക്കോയ്ക്ക് വേണ്ടി കളത്തിലിറങ്ങാൻ കഴിഞ്ഞത്.
തനിക്ക് പ്രതീക്ഷിച്ചത്ര മത്സരങ്ങൾ കളിക്കാൻ സാധിച്ചില്ലെന്ന് സമ്മതിച്ച പോഗ്ബ, എന്നാൽ മൊണാക്കോയെ പ്രതിനിധീകരിക്കാൻ സാധിച്ചത് മികച്ചൊരു അനുഭവമായിരുന്നുവെന്നും ടീം മാനേജ്‌മെന്റിനും ആരാധകർക്കും നന്ദി അറിയിക്കുന്നതായും വ്യക്തമാക്കിക്കൊണ്ട് പോഗ്ബ പ്രതികരിച്ചു. മൈതാനത്തിന് പുറത്ത് സഹതാരങ്ങളെ സഹായിക്കുന്നതിലും അനുഭവസമ്പത്ത് പങ്കുവെക്കുന്നതിലും പോഗ്ബ കാണിച്ച മികച്ച സമീപനത്തെ ക്ലബ്ബ് അഭിനന്ദിക്കുകയും ചെയ്തു.
2018-ൽ ഫ്രാൻസ് ലോകകപ്പ് ഉയർത്തുമ്പോൾ റഷ്യയിൽ ടീമിന്റെ നട്ടെല്ലായിരുന്നു ഈ കളിമെനയുകാരൻ. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 233 മത്സരങ്ങളും ഫ്രഞ്ച് ദേശീയ ടീമിനായി 91 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 2023-ൽ യുവന്റസിൽ കളിക്കവേ ടെസ്റ്റോസ്റ്റിറോൺ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് താരത്തിന് 4 വർഷത്തെ വിലക്ക് ലഭിച്ചിരുന്നു. പിന്നീട് സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ അപ്പീൽ നൽകിയാണ് വിലക്ക് 18 മാസമായി കുറച്ചത്. നിലവിൽ തുടയിലെ പരിക്കിനെ തുടർന്ന് ചികിത്സയിലാണ് താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
