ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ നാലു വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ജയത്തോടെ മൂന്ന് മത്സര പരമ്പര പാകിസ്ഥാൻ 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തപ്പോൾ ബാബർ അസമിന്റെ അർധസെഞ്ചുറി കരുത്തിൽ 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി. 68 റൺസെടുത്ത ബാബറാണ് പാകിസ്ഥാന്റെ വിജയശിൽപി.
33 റൺസെടുത്ത ക്യാപ്ടൻ സൽമാൻ ആഗയും പാക് വിജയത്തിൽ നിർണായക സംഭാവന നൽകി. 120-2 എന്ന മികച്ച നിലയിൽ നിന്ന് 14 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് കൂടി നഷ്ടമാക്കി 134-6ലേക്ക് കൂപ്പുകുത്തിയെങ്കിലും ഫഹീം അഷ്രഫും(4*), ഉസ്മാൻ ഖാനും(6*) ചേർന്ന് പാകിസ്ഥാനെ വിജയവര കടത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കക്കായി 34 റൺസെടുത്ത റീസ ഹെൻഡ്രിക്കസും 30 റൺസെടുത്ത കോർബിൻ ബോഷും 29 റൺസെടുത്ത ക്യാപ്ടൻ ഡൊണോവൻ ഫേരേരയും 21 റൺസെടുത്ത ഡെവാൾഡ് ബ്രെവിസും മാത്രമാണ് പൊരുതിയത്. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു.
അർധസെഞ്ചുറി നേടിയതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ നേടുന്ന ബാറ്ററെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് ബാബർ അസം മറികടന്നിരുന്നു. 36 പന്തിൽ അർധസെഞ്ചുറി തികച്ച ബാബർ 47 പന്തിലാണ് 68 റൺസെടുത്തത്. ടി20 കരിയറിൽ ബാബറിന്റെ 37-ാം അർധസെഞ്ചുറിയാണിത്.
37 അർധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളുമാണ് ബാബറിന്റെ പേരിലുളളത്. 38 അർധസെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് കോഹ്ലി നേടിയത്. ഒരുവർഷത്തെ ഇടവേളക്കുശേഷം ടി20 ടീമിൽ തിരിച്ചെത്തിയ ബാബർ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി.
എന്നാൽ രണ്ടാം മത്സരത്തിൽ 11 റൺസുമായി പുറത്താകാതെ നിന്ന ബാബർ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ബാറ്ററെന്ന രോഹിത് ശർമയുടെ റെക്കോർഡ് മറികടന്ന ബാബർ മൂന്നാം മത്സരത്തിൽ അർധസെഞ്ചുറിയുമായി കോഹ്ലിയെയും പിന്നിലാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
