ദോഹ: 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ഖത്തർ ബിഡ് സമർപ്പിച്ചു. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി അറിയിക്കുകയായിരുന്നു. ഒളിമ്പിക്‌സിന് ആതിഥേയരാകുന്ന ആദ്യ പശ്ചിമേഷ്യൻ രാജ്യമാവുകയാണ് ഖത്തറിന്റെ ലക്ഷ്യം.
2022 ഫിഫ ലോകകപ്പ് ഫുട്‌ബോളും 2024 ഏഷ്യൻ കപ്പ് ഫുട്‌ബോളും ഉൾപ്പെടെ വിവിധ കായികമേളകൾ വിജയകരമായി നടത്തിയതിന്റെ റെക്കോർഡുമായാണ് ഖത്തർ ഒളിമ്പിക്‌സിന് ആതിഥേരാകാൻ ശ്രമം നടത്തുന്നത്. ഒളിമ്പിക്‌സ് മത്സര ഇനങ്ങൾ നടത്താൻ 95 ശതമാനം സൗകര്യങ്ങൾ ഖത്തറിലുണ്ടെന്നും അത് നൂറ് ശതമാനത്തിലെത്തിക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കിയതായും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊആൻ ബിൻ ഹമദ് അൽതാനി വ്യക്തമാക്കി.
ഖത്തറിന്റെ ദേശീയ നേട്ടങ്ങളിലേക്കുള്ള ഒരു പുതിയ നാഴികക്കല്ലാണിതെന്നും ആഗോള കായിക രംഗത്ത് രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതീകമാണ് ഒളിമ്പിക്‌സ് ബിഡിലൂടെ അടയാളപ്പെടുത്തുന്നതെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വ്യക്തമാക്കി.
മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കായിക പ്രേമികൾക്ക് സുരക്ഷിതമായ കായികാനുഭവം പകരാൻ ഖത്തറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, ചിലി എന്നീ രാജ്യങ്ങളും 2036 ഒളിമ്പിക്‌സിന് ആതിഥേയരാകാൻ ബിഡ് സമർപ്പിച്ചിട്ടുണ്ട്.
സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഹങ്കറി, ഇറ്റലി, ജർമനി, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ച് മുന്നിലുണ്ട്. 2030ൽ ദോഹ വേദിയാകുന്ന ഏഷ്യൻ ഗെയിംസിന് ഒരുക്കുന്ന സൗകര്യങ്ങൾ ഒളിമ്പിക്‌സിലേക്കുള്ള തയ്യാറെടുപ്പാക്കി മാറ്റുകയാണ് ഖത്തറിന്റെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്