ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും 2027 ഏകദിന ലോകകപ്പ് വരെ ഏകദിനങ്ങളിൽ തുടരാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുമ്പ് കഴിഞ്ഞ മാസമാണ് കോഹ്ലിയും രോഹിത്തും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇരുവരും ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. 2027 ലോകകപ്പിൽ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഏകദിനങ്ങളിൽ തുടരുന്നത്. എന്നാൽ അതത്ര എളുപ്പമാകില്ലെന്ന് ഗാംഗുലി പറഞ്ഞു.
2027ലെ ലോകകപ്പിന് മുമ്പ് ഇന്ത്യ 27 ഏകദിന മത്സരങ്ങളിലാണ് ഇനി കളിക്കുക. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ സ്ഥാനം നേടണമെങ്കിൽ ഇരുവരും ഇതിൽ എല്ലാ മത്സരങ്ങളിലും കളിക്കേണ്ടിവരും. ഒരു വർഷം ശരാശരി 15 മത്സരങ്ങളെങ്കിലും ഇരുവരും കളിക്കേണ്ടിവരും. അത് അത്ര എളുപ്പമായിരിക്കില്ല. പതുക്കെ പതുക്കെ ക്രിക്കറ്റ് അവരിൽ നിന്നും അവർ ക്രിക്കറ്റിൽ നിന്നും അകന്നുപോകുമെന്നും ഗാംഗുലി പറഞ്ഞു.
എപ്പോൾ വിരമിക്കണമെന്ന കാര്യത്തിൽ രോഹിത്തിനെയും കോഹ്ലിയെയും ഉപദേശിക്കാൻ ഞാൻ ആളല്ല. കാരണം എന്നെപ്പോലെ തന്നെ അവർക്കും കളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എപ്പോഴായാലും അവർ ഒരു തീരുമാനമെടുക്കേണ്ടിവരും. എല്ലാവരെയുംപോലെ ക്രിക്കറ്റ് അവരിൽ നിന്നുമകലും, അവർ ക്രിക്കറ്റിൽ നിന്നും എന്നും ഗാംഗുലി വ്യക്തമാക്കി.
ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച രോഹിത്തും കോഹ്ലിയും ഐപിഎല്ലിൽ നിന്ന് ഇതുവരെ വിരമിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎല്ലിൽ ആർസിബി കിരീടം നേടിയപ്പോൾ വിരാട് കോഹ്ലിയായിരുന്നു ടീമിന്റെ ടോപ് സ്‌കോറർ. എന്നാൽ രോഹിത് കഴിഞ്ഞ സീസണിൽ ഇംപാക്ട് പ്ലേയറായാണ് മുംബൈക്ക് വേണ്ടി കളിച്ചത്. അടുത്ത ഏകദിന ലോകകപ്പാവുമ്പോഴേക്കും രോഹിത്തിന് 40 വയസും വിരാട് കോഹ്ലിക്ക് 39 വയസുമാകും. ആ സമയത്തും കായികക്ഷമത നിലനിർത്തുക എന്നതാവും ഇരുവരെയും സംബന്ധിച്ച് വലിയ വെല്ലുവിളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്