മുംബയ് : ലോകകപ്പിനെത്തി രണ്ടാം മത്സരത്തിൽതന്നെ ആദ്യ വിജയം നേടി വിസ്മയമായി ഇറ്റലി. ഇന്നലെ നേപ്പാളിനെ 10 വിക്കറ്റിനാണ് ഇറ്റലി തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനോട് 73 റൺസിന് പരാജയപ്പെട്ടിരുന്ന ഇറ്റലി ഇന്നലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് പുറത്തെടുക്കുകയായിരുന്നു.
ഇതോടെ ഗ്രൂപ്പ് സിയിൽ എല്ലാ ടീമുകളും രണ്ട് മത്സരം പൂർത്തിയാക്കിയപ്പോൾ വിൻഡീസിനും സ്‌കോട്ട്‌ലാൻഡിനും പിന്നിൽ മൂന്നാമതെത്താൻ ഇറ്റലിക്ക് കഴിഞ്ഞു. മുൻ ചാമ്പ്യന്മാരായ ഇംഗ്‌ളണ്ട് നാലാമതാണ്.
ഇന്നലെ ടോസ് നേടി നേപ്പാളിനെ ആദ്യബാറ്റിംഗിനിറക്കിയ ഇറ്റലി 19.3 ഓവറിൽ 123ൽ ആൾഔട്ടാക്കിയശേഷം 12.2 ഓവറിൽ ഒറ്റവിക്കറ്റപോലും നഷ്ടമാകാതെ വിജയിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൃഷൻ കലുഗമഗെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബെൻ മനേൻന്റിയും ചേർന്നാണ് നേപ്പാൾ ബാറ്റിംഗിനെ ചുരുട്ടിയത്.
മറുപടിക്കിറങ്ങിയപ്പോൾ തകർത്താടി അർദ്ധസെഞ്ച്വറികൾ നേടിയ സഹോദരങ്ങളായ ജസ്റ്റിൻ മോസ്‌കയും (44 പന്തുകളിൽ 60 റൺസ്), അന്തോണിയോ മോസ്‌കയും (32 പന്തുകളിൽ 62) ചേർന്ന് 10 വിക്കറ്റിന്റെ ഇടിവെട്ട് വിജയം സമ്മാനിക്കുകയായിരുന്നു.
നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൃഷൻ കലുഗമഗെയാണ് പ്‌ളേയർ ഒഫ് ദ മാച്ച്. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സ്ഥിരം നായകൻ വെയ്ൻ മാഡ്‌സണിന് പകരം ഹാരി മനേന്റിയാണ് ഇന്നലെ ഇറ്റലിയെ നയിച്ചത്.
നേപ്പാൾ ഞായറാഴ്ച വിൻഡീസിനെയും ഇറ്റലി തിങ്കളാഴ്ച ഇംഗ്‌ളണ്ടിനെയും നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
