മത്സരത്തിനിടെ പരിക്കേറ്റ് ഒരു കളിക്കാരന് കളിക്കാനാവാത്ത സാഹചര്യങ്ങളിൽ പകരം മറ്റൊരു കളിക്കാരനെ പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ക്രിസ് വോക്‌സിന്റെ പന്ത് കാൽപ്പാദത്തിൽ കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ബാറ്റിംഗ് നിർത്തി കയറിപ്പോയ റിഷഭ് പന്ത് രണ്ടാം ദിനം പൊട്ടലുള്ള കാൽപ്പദവുമായി വീണ്ടും ബാറ്റിംഗിനിറങ്ങേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിക്കേറ്റ് ഒരു കളിക്കാരൻ പുറത്തായാൽ പകരം കളിക്കാരനെ ഇറക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് ഗംഭീർ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
എന്നാൽ ഗംഭീറിന്റെ നിർദേശത്തെ അസംബന്ധമെന്നാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ് വിശേഷിപ്പിച്ചത്. പരിക്കേറ്റ കളിക്കാർക്ക് പകരക്കാരെ ഇറക്കാൻ അനുവദിക്കുന്നത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സ്റ്റോക്‌സ് നാലാം ടെസ്റ്റിനുശേഷമുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിക്കുകൾ കളിയുടെ ഭാഗമാണ്. പ്ലേയിംഗ് ഇലവനിൽ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടിനെ അനുവദിക്കുന്നതിനെ ഞാൻ പൂർണമായും അനുകൂലിക്കുന്നു. കളിക്കാരുടെ സുരക്ഷയെ കരുതിയാണ് അത്. എന്നാൽ മറ്റ് പരിക്കുകൾ മൂലം കളിക്കാനാവാത്ത സാഹചര്യത്തിൽ പകരം കളിക്കാരെ ഇറക്കാൻ അനുവദിക്കണമെന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഒരു എംആർഐ സ്‌കാനിന്റെ അടിസ്ഥാനത്തിൽ മാത്രം എങ്ങനെയാണ് ഒരു കളിക്കാരന് പകരം കളിക്കാരനെ ഇറക്കാനാവുകയെന്നും സ്റ്റോക്‌സ് ചോദിച്ചു. എംആർഐ സ്‌കാനിൽ ഒരു ബൗളറുടെ കാൽമുട്ടിൽ നീരുണ്ടെന്ന് വ്യക്തമായാൽ പകരം പുതിയൊരു ബൗളറെ കളിക്കാൻ അനുവദിക്കുന്നത് ടീമുകൾക്ക് അധിക ആനുകൂല്യം നൽകുന്നതിന് തുല്യമാകും. അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും ഏറെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ചർച്ചകൾ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും സ്റ്റോക്‌സ് പറഞ്ഞു.
മാഞ്ചസ്റ്ററിലെ മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പരിക്കേറ്റവർക്ക് പകരക്കാരെ ഇറക്കാൻ അനുവദിക്കുന്നതിനെ താൻ പൂർണമായും അനുകൂലിക്കുന്നുവെന്ന് ഗംഭീർ വ്യക്തമാക്കിയത്. അംപയർമാരും മാച്ച് റഫറിയും കളിക്കാരന്റെ പരിക്ക് ഗുരുതരമാണെന്ന് വിലയിരുത്തിയാൽ പകരം കളിക്കാരെ ഇറക്കാൻ അനുവദിക്കണമെന്നാണ് എന്റെ നിലപാട്. പ്രത്യേകിച്ച് ഇത്തരം കടുത്ത പോരാട്ടം നടക്കുന്ന പരമ്പരകളിൽ 11 പേർക്കെതിരെ 10 പേർ കളിക്കേണ്ടിവരുന്ന സാഹചര്യം നിർഭാഗ്യകരമാണെന്നും ഗംഭീർ പറഞ്ഞിരുന്നു.
റിഷഭ് പന്തിന് പരിക്കേറ്റ് പുറത്തായപ്പോൾ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും പകരക്കാരെ ഇറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ പരിക്കേറ്റ കളിക്കാരന് പകരം ഇറങ്ങുന്ന കളിക്കാരന് ഫീൽഡ് ചെയ്യാമെങ്കിലും ബാറ്റ് ചെയ്യാനോ ബൗൾ ചെയ്യാനോ അനുവാദമില്ല. പന്ത് തലയിൽ കൊണ്ട് ഒരു കളിക്കാരൻ കയറിപ്പോയാൽ കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് ആയി പകരം ഇറങ്ങുന്ന കളിക്കാരന് മാത്രമെ ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും അനുവാദമുള്ളു. മാഞ്ചസ്റ്റർ ടെസ്റ്റിൽ റിഷഭ് പന്തിന് പരിക്കേറ്റപ്പോൾ പകരം ധ്രുവ് ജുറെലാണ് വിക്കറ്റ് കീപ്പറായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്