ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യൻ ബോളർമാരുടെ മിന്നും പ്രകടനവും പിന്നാലെ ഷഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ആരാധകരെ കാത്തിരുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കൻ വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കണ്ടെത്തിയത് 112 റൺസ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 40 പന്തുകൾ ശേഷിക്കെ ഇന്ത്യൻ വനിതകൾ ജയിച്ചുകയറി. 42 പന്തിൽ നിന്ന് 11 ഫോറും മൂന്ന് സിക്‌സും സഹിതം 79 റൺസ് അടിച്ചെടുത്ത ഷഫാലി വർമയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്.
ഇന്ത്യയുടെ സ്റ്റാർ ബാറ്റർമാരായ സ്മൃതി മന്ഥാനയ്ക്കും ജെമിമയ്ക്കും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിളങ്ങാനായില്ല. ഒരു റൺസ് എടുത്ത മന്ഥാനയെ കവിഷ ദിൽഹരി വിക്കറ്റിന് മുൻപിൽ കുടുക്കി. പിന്നാലെ ഒൻപത് റൺസ് എടുത്ത് നിൽക്കെ ജെമിമയെ കവിഷ ക്ലീൻ ബൗൾഡാക്കി.
ക്യാപ്ടൻ ഹർമൻപ്രീത് കൗർ 18 പന്തിൽ നിന്ന് 21 റൺസോടെ പുറത്താവാതെ നിന്നു. ഈ ജയത്തോടെ അഞ്ച് ടി20കളുടെ പരമ്പര ഇന്ത്യൻ വനിതകൾ 3-0ന് സ്വന്തമാക്കി കഴിഞ്ഞു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ തകർത്തത് രേണുക സിങ്ങും ദീപ്തി ശർമയും ചേർന്നാണ്.
രേണുക സിങ് നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. രേണുകയുടെ ഒരു ഓവർ മെയ്ഡനാണ്. ദീപ്തി ശർമ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ശ്രീലങ്കൻ വനിതകൾക്ക് ഇന്ത്യക്ക് മേൽ സമ്മർദം സൃഷ്ടിക്കാനായില്ല.
ഇനിയുള്ള രണ്ട് ടി20 മത്സരങ്ങളും ഗ്രീൻഫീൽഡ് സറ്റേഡിയത്തിൽ വെച്ച് തന്നെയാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
