ശ്രീലങ്ക പ്രീമിയർ ലീഗിൽ കളിക്കാരന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് ഹീറോ മൻജോത് കൽറ ശ്രീലങ്കയിൽ അറസ്റ്റിലായി.
സ്‌പോർട്‌സ് അഴിമതി വിരുദ്ധ അന്വേഷണ വിഭാഗത്തിന്റെ പ്രത്യേക പൊലിസ് യൂണിറ്റാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
ലങ്ക പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം
എൽപിഎൽ ഫ്രാഞ്ചൈസിയായ ജാഫ്‌ന കിങ്‌സിന്റെ സഹഉടമ കൂടിയാണ് 27കാരനായ മൻജോത് കൽറ. കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ഒരു കളിക്കാരന് ഏകദേശം 95 ലക്ഷം ശ്രീലങ്കൻ രൂപ (28,700 യുഎസ് ഡോളർ) കൈക്കൂലി നൽകാൻ ശ്രമിക്കുന്നതിനിടെയാണ് താരം പിടിയിലായതെന്ന് പൊലിസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത കൽറയെ പിന്നീട് കൊളംബോ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
2018ൽ പൃഥ്വി ഷായുടെ നേതൃത്വത്തിൽ ഇന്ത്യ ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ചൂടിയപ്പോൾ ഫൈനലിലെ മാച്ച് വിന്നറായിരുന്നു ഓപ്പണറായ മൻജോത് കൽറ. ഓസ്‌ട്രേലിയയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ പുറത്താകാതെ 101 റൺസ് അടിച്ചുകൂട്ടിയാണ് കൽറ ഇന്ത്യയുടെ കിരീട നേട്ടം ഉറപ്പാക്കിയത്.
ശുഭ്മാൻ ഗിൽ, അർഷ്ദീപ് സിംഗ്, ശിവം മാവി തുടങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങൾ അന്ന് കൽറയുടെ സഹതാരങ്ങളായിരുന്നു. കളിക്കളത്തിൽ നിന്ന് പിന്നീട് സ്‌പോർട്‌സ് ബിസിനസ്സിലേക്ക് തിരിഞ്ഞ കൽറ, ഈ വർഷം ആദ്യമാണ് ജാഫ്‌ന കിങ്‌സിന്റെ നിക്ഷേപകനായത്
കൊളംബോയിലെ എസ്എസ്സി ഗ്രൗണ്ടിൽ ഗാലെ ഗാലന്റ്‌സിനെതിരെയുള്ള ജാഫ്‌ന കിങ്‌സിന്റെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പാണ് നാടകീയ നീക്കങ്ങൾ നടന്നത്. പത്തുദിവസം മുമ്പ് കൽറ തങ്ങളെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച വിവരം കളിക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു.
ജാഫ്‌ന കിങ്‌സ് ടീമിലെ ശ്രീലങ്കൻ അന്താരാഷ്ട്ര താരങ്ങളായ ഭാനുക രാജപക്‌സെ, അവിഷ്‌ക ഫെർണാണ്ടോ, ദുനിത് വെല്ലലഗെ എന്നിവരാണ് കൽറയ്‌ക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന് ഔദ്യോഗികമായി പരാതി നൽകിയത്.
സംഭവത്തിൽ ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പ്രതികരിച്ചു. മൻജോത് കൽറയുടെ അറസ്റ്റ് സ്ഥിരീകരിച്ച ബോർഡ്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. ക്രിക്കറ്റിലെ അഴിമതിക്കെതിരെ സീറോ ടോളറൻസ് നയമാണ് തങ്ങൾക്കുള്ളതെന്നും ടൂർണമെന്റിന്റെ സുതാര്യത ഉറപ്പാക്കുമെന്നും ബോർഡ് അറിയിച്ചു.
വിവാദങ്ങൾക്കിടയിലും നിശ്ചയിച്ചതുപോലെ തന്നെ ലങ്ക പ്രീമിയർ ലീഗ് മത്സരങ്ങളുമായി മുന്നോട്ട് പോകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. മുൻവർഷങ്ങളിലും എൽപിഎല്ലിൽ സമാനമായ ഒത്തുകളി വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് ശ്രീലങ്കയിൽ കായിക രംഗത്തെ അഴിമതിക്കെതിരെ കർശന നിയമങ്ങളാണ് നിലവിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
