ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും (ബി.സി.ബി) ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബി.സി.സി.ഐ) തമ്മിലുണ്ടായ കയ്‌പ്പേറിയ തർക്കങ്ങളിൽ തുറന്നുപറച്ചിലുമായി മുൻ നായകൻ തമീം ഇക്ബാൽ.
നിലവിൽ ബി.സി.ബിയുടെ ഇടക്കാല പ്രസിഡന്റായ തമീം, മുൻ ഭരണസമിതി 2026ലെ ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൈകാര്യം ചെയ്ത രീതി വളരെ മോശമായിരുന്നുവെന്ന് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സമ്മതിച്ചു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയത് സ്ഥിതിഗതികൾ വഷളാക്കിയെന്നും ഇത് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നയതന്ത്ര സമ്മർദ്ദങ്ങൾക്കിടെ ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പേസർ മുസ്തഫിസുർ റഹ്മാനെ വിട്ടുനൽകാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ലോകകപ്പ് പോലൊരു വലിയ അവസരം നഷ്ടപ്പെടുത്തിയതിൽ തനിക്ക് ഖേദമുണ്ടെന്നും ഐ.സി.സിയുമായി ചേർന്ന് പരിഹാരം കാണുന്നതിന് പകരം വിട്ടുനിൽക്കുകയാണ് അന്നത്തെ അധികൃതർ ചെയ്തതെന്നും തമീം പറഞ്ഞു.
എന്നാൽ ബി.സി.സി.ഐ പ്രസിഡന്റ് മിഥുൻ മൻഹാസുമായി തനിക്ക് ഐ.പി.എൽ കാലം മുതലുള്ള നല്ല ബന്ധമുണ്ടെന്നും അത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നീട്ടിവെച്ച ഇന്ത്യബംഗ്ലാദേശ് പരമ്പരകൾ ഉടൻ പുനരാരംഭിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ആഭ്യന്തര ക്രിക്കറ്റിന്റെ തകർച്ചയ്ക്കും മുൻ ഭരണസമിതിയെ തമീം കുറ്റപ്പെടുത്തി. കളിക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പലരും ഉപജീവനത്തിനായി റിക്ഷ വലിക്കാനും തെരുവ് കച്ചവടത്തിനും ഇറങ്ങേണ്ടി വന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗുകളിലെ ബഹിഷ്‌കരണവും അഴിമതി നിറഞ്ഞ ഭരണവുമാണ് പല പ്രമുഖരുടെയും രാജിക്കും അന്വേഷണത്തിനും വഴിവെച്ചത്.
തന്റെ ഭരണത്തിന് കീഴിൽ ഇത്തരം പിഴവുകൾ ആവർത്തിക്കില്ലെന്നും ആഭ്യന്തര ക്രിക്കറ്റിനെ അടിമുടി പരിഷ്‌കരിക്കുമെന്നും ഉറച്ച നിലപാടിലാണ് തമീം ഇക്ബാൽ. നയതന്ത്ര തലത്തിലുള്ള ക്രിക്കറ്റ് ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിലൂടെ ഏഷ്യൻ ക്രിക്കറ്റിൽ പുതിയൊരു അധ്യായം കുറിക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
