ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് പിഴയിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സെപ്തംബർ 14ന് ഏഷ്യാകപ്പിലെ പാകിസ്താനെതിരായ മത്സരശേഷം നടത്തിയ പരാമർശത്തിനെ തുടർന്നാണ് ഐ.സി.സിയുടെ നടപടി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നൽകിയ പരാതിയിലാണ് ഐ.സി.സി തീരുമാനം. വിഷയത്തിൽ ഇന്ത്യ അപ്പീൽ നൽകും.
മാച്ച് ഫീയുടെ 30 ശതമാനം തുകയാണ് സൂര്യകുമാർ പിഴയായി നൽകേണ്ടത്. സെപ്തംബർ 21ന് നടന്ന മത്സരത്തിൽ പ്രകോപനപരമായ ആക്ഷൻ നടത്തിയ പാക് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്‌സാദ ഫർഹാൻ എന്നിവർക്കും 30 ശതമാനം പിഴ വിധിച്ചിട്ടുണ്ട്. ഇവർക്കെതിരെ ബി.സി.സി.ഐ പരാതി നൽകിയതിന് പിന്നാലെയാണ് സൂര്യകുമാർ യാദവിന് നേരെ പാകിസ്താൻ പരാതി നൽകിയത്.
ഏഷ്യാകപ്പിലെ പാകിസ്താനെതിരെയുള്ള വിജയം ഇന്ത്യൻ സേനക്കും പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും സമർപ്പിച്ച സൂര്യകുമാറിന്റെ പ്രസ്താവനയാണ് പാകിസ്താനെ ചൊടിപ്പിച്ചത്. മത്സരശേഷം നടന്ന പത്ര സമ്മേളനത്തിലായിരുന്നു സൂര്യകുമാറിന്റെ പ്രഖ്യാപനം. മത്സരത്തിൽ ടോസിടാനെത്തിയപ്പോഴും മത്സരശേഷവും പാക് താരങ്ങൾക്ക് കൈകൊടുക്കാനും സൂര്യകുമാർ വിസമ്മതിച്ചിരുന്നു.
എന്നാൽ അർധ സെഞ്ച്വറിക്ക് ശേഷം നടത്തിയ ഗൺ ഷോട്ട് സെലിബ്രേഷൻ ഇന്ത്യക്കെതിരെയല്ലെന്നും കോഹ്ലിയും ധോണിയുമെല്ലാം സമാന ആക്ഷൻ കാണിച്ചിരുന്നതായും സാഹിബ് സാദ ഫർഹാൻ ന്യായീകരിച്ചു. കൈകൊണ്ട് 60 എന്ന് കാണിച്ചത് ഇന്ത്യയെ ലക്ഷ്യമിട്ടല്ല എന്നാണ് ഹാരിസ് റൗഫിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്