ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലുള്ളത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്താനും ബംഗ്ലാദേശും ന്യൂസിലൻഡുമാണുള്ളത്. പാകിസ്താനും കിവീസും മാത്രമാണ് ഗ്രൂപ്പിൽ ഇന്ത്യക്ക് അൽപ്പം വെല്ലുവിളി ഉയർത്തുന്നത്. എങ്കിലും ഇന്ത്യയാണ് ഗ്രൂപ്പിലെ കൂടുതൽ ശക്തർ. തുടർച്ചയായ രണ്ടാം ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.
ഗ്രൂപ്പ് ബിയാണ് ശക്തം. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഗ്രൂപ്പ് ബിയിൽ തീപാറും പോരാട്ടം പ്രതീക്ഷിക്കാം. ഗ്രൂപ്പ് എയെ സംബന്ധിച്ച് ബിയിലാവും ശക്തമായ പോരാട്ടം നടക്കുക. അഫ്ഗാനിസ്ഥാൻ കറുത്ത കുതിരകളായി ഉണ്ടാവും. ടി20 ലോകകപ്പിൽ ന്യൂസിലൻഡിനേയും ഓസ്‌ട്രേലിയയേയും തോൽപ്പിക്കാൻ അഫ്ഗാന് സാധിച്ചിരുന്നു. എന്നാൽ സെമിയിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു.
ഇത്തവണ അതിന് പകരം വീട്ടാനുറച്ചാവും അഫ്ഗാനിറങ്ങുക. ഗ്രൂപ്പ് ബിയിൽ എല്ലാവരുടേയും പേടി സ്വപ്‌നമായിരിക്കും അഫ്ഗാൻ. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ടി20 ലോകകപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് നടത്താൻ ഗ്രൂപ്പ് ഘട്ടത്തിൽ മിന്നൽ പ്രകടനം ഓസീസ് നടത്തേണ്ടതായുണ്ട്. ഇംഗ്ലണ്ടിനും ചാമ്പ്യൻസ് ട്രോഫി അഭിമാന പ്രശ്‌നമാണ്. ഇന്ത്യൻ ടീം ടി20 ലോകകപ്പ് ചാമ്പ്യന്മാരായാണ് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പോകുന്നത്.
പുതിയ പരിശീലകന് കീഴിൽ ഇന്ത്യ എത്തുമ്പോൾ കാര്യങ്ങൾ എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനാണ് വേദിയാവുന്നത്. എന്നാൽ ഇന്ത്യ പാകിസ്താനിൽ കളിക്കാൻ തയ്യാറല്ല. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണ്. ഇതിനിടെ മത്സരക്രമത്തിന്റെ കരട് രൂപം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യ-പാകിസ്താൻ മത്സരം ലാഹോറിലാണ് നടക്കുന്നത്.
അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. 15 മത്സരങ്ങൾക്ക് ലാഹോർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളാണ് വേദിയാവുന്നത്. എന്നാൽ പിസിബിയുടെ ഈ നിലപാട് അംഗീകരിക്കാൻ ബിസിസിഐ തയ്യാറായേക്കില്ല. ബിസിസിഐ ആവശ്യപ്പെടുന്നത് മത്സരം ഒരു ന്യൂട്രൽ വേദിയിൽ നടത്തണമെന്നാണ്. അങ്ങനെ വരുമ്പോൾ ദുബായിൽ മത്സരം നടത്താനാണ് ബിസിസിഐ ആവശ്യപ്പെടുന്നത്.
എന്നാൽ ഇത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അംഗീകരിക്കുന്നില്ല. അങ്ങനെ വരുമ്പോൾ ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാവും. മറ്റ് ക്രിക്കറ്റ് ബോർഡുകൾക്കും പാകിസ്താനിൽ കളിക്കാൻ വലിയ താൽപര്യമില്ലെന്നാണ് വിവരം. അങ്ങനെ വരുമ്പോൾ പിസിബിക്ക് മുകളിൽ സമ്മർദ്ദം ശക്തമാവും. ഇന്ത്യൻ ടീമിനെ ഒഴിവാക്കി ചാമ്പ്യൻസ് ട്രോഫി നടത്തിയാൽ സാമ്പത്തികമായി പിസിബിക്കത് വലിയ നഷ്ടമുണ്ടാക്കും. കാരണം ഇന്ത്യ മാറിനിന്നാൽ പ്രമുഖ സ്‌പോൺസർമാർ പിന്മാറിയേക്കും.
അങ്ങനെ വരുമ്പോൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാതിരിക്കാൻ ആവില്ല. എന്നാൽ ഇത്തവണ പിസിബി പിടിവാശിയിലാണെന്നാണ് റിപ്പോർട്ട്. ലോകകപ്പ് കളിക്കാൻ പാകിസ്താൻ ഇന്ത്യയിലേക്കെത്തിയിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനിലേക്ക് ഇന്ത്യയും പോകണമെന്ന നിലപാടിലാണ് പിസിബിക്കുള്ളത്. എന്നാൽ ഇത് അംഗീകരിക്കാൻ ബിസിസിഐ തയ്യാറാകില്ലെന്ന കാര്യം ഉറപ്പാണ്.
2013ന് ശേഷം ചാമ്പ്യൻസ് ട്രോഫി നേടാൻ ഇന്ത്യക്ക് മുന്നിലുള്ള അവസരമാണിത്. രോഹിത് ശർമക്ക് അടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കാൻ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഏകദിന ഫോർമാറ്റിൽ ഐസിസി നേടാൻ രോഹിത്തിന് മുന്നിലുള്ള അവസാന അവസരമായിരിക്കും ചാമ്പ്യൻസ് ട്രോഫി. നായകനെന്ന നിലയിൽ രോഹിത് ശർമക്ക് മുന്നിൽ സുവർണ്ണാവസരമാണ്. രണ്ടാം ഐസിസി കിരീടം അലമാരയിലെത്തിക്കാൻ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്