ന്യൂ ഡൽഹി: വിജയ് തന്റെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന നിലയിലാണ് ജന നായകൻ പ്രഖ്യാപിച്ചത്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനായി അഭിനയം അവസാനിപ്പിക്കുമെന്ന് നടൻ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം എല്ലാവരെയും അമ്പരപ്പിച്ചു. ഇതിന് പിന്നാലെ ആവേശത്തോടെയും ആകാംക്ഷയോടെയും ജന നായകന് വേണ്ടി ആരാധകർ കാത്തിരുന്നു. എന്നാൽ, പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം സെൻസർ സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനാൽ വൈകുകയായിരുന്നു.
നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും അന്തിമ വിധി ഇതുവരെ വരാത്തതിനാൽ സിനിമയുടെ റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇപ്പോൾ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, സിനിമയുടെ റിലീസ് പ്രതിസന്ധിയെക്കുറിച്ച് വിജയ് തുറന്നുപറഞ്ഞിരിക്കുകയാണ്.
ജന നായകൻ പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ദുരിതത്തിലായിരിക്കുന്ന നിർമാതാവിനെ ഓർത്ത് തനിക്ക് ഏറെ വിഷമമുണ്ടെന്ന് വിജയ് അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ താൻ മുൻകൂട്ടി പ്രതീക്ഷിച്ചതാണെന്നും, തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സിനിമയെ ലക്ഷ്യമിട്ടേക്കാമെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം നേരിടാൻ താൻ മാനസികമായി തയ്യാറായിരുന്നുവെന്നും വിജയ് പറഞ്ഞു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആരാധകനാണെന്നും, എംജിആറും, ജയലളിതയുമാണ് തന്റെ മാതൃകകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയ് ഒരു ദേശീയ മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമാണിത്. എന്നാൽ, വീഡിയോ അഭിമുഖത്തിന് വിജയ് തയ്യാറായിരുന്നില്ല. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. റിലീസ് വൈകുന്നത് 500 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്.
നിലവിൽ, സിനിമയുടെ സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്. ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
