കണ്ണൂര്‍: കൂത്തുപറമ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയന്തി രാജന്‍. സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് എത്തുന്നതിന് മുന്‍പേ ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയെന്നാണ് ആരോപണം. ഏജന്റിനെ അറിയിക്കാതെയും സാന്നിധ്യം ഉറപ്പാക്കാതെയും ഹാര്‍ഡ് ഡിസ്‌ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ജയന്തി രാജന്‍ പറഞ്ഞു.
സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് കാണിച്ച് ചീഫ് ഇലക്ഷന്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്ക് യുഡിഎഫ് ഔദ്യോഗികമായി പരാതി നല്‍കി.
ഹാര്‍ഡ് ഡിസ്‌ക് മാറ്റിയ സമയത്തെ വിഷ്വലുകള്‍ നിലവില്‍ ലഭ്യമല്ലെന്നും അത് 'കട്ട്' ആയിരിക്കുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. ഇത് കൃത്രിമത്വം നടക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ ഇല്ലാത്ത രീതിയില്‍ കൂത്തുപറമ്പിലും തലശേരിയിലും മാത്രം ഹാര്‍ഡ് ഡിസ്‌ക് മാറ്റേണ്ടി വരുന്നത് എന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നുമാണ് പരാതിയിലെ പരാമര്‍ശം. വോട്ടെണ്ണല്‍ നടക്കാനിരിക്കെ സ്‌ട്രോങ്ങ് റൂമുമായി ബന്ധപ്പെട്ടുണ്ടായ ഈ വിവാദം ജില്ലയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
