കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. 'കണ്ണാടി വെച്ചാൽ കോലം നന്നാകുമോ' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തോൽവിക്ക് കാരണം ഭരണവീഴ്ച്ചയാണെന്ന് പി ആർ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാൽ പാർട്ടിയെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടിവരുമെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.
'നിരാശാജനകമായ തോൽവിയിൽ ഭരണപരമായ പോരായ്മകളാണ് നിഴലിച്ചുനിൽക്കുന്നതെന്ന് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷേ പി ആർ ടീമും മുഖ്യമന്ത്രിയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതിലും വലിയ അടി കിട്ടിയേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പാർട്ടി അനുകൂലമായി വാർഡ് വെട്ടികീറി വിഭജിക്കുന്ന പഴയകുടില തന്ത്രം വീണ്ടും ഇറക്കിയിട്ടുണ്ട്. മോദിയുടെ ബിൽ തന്ത്രങ്ങളുടെ കോപി പോസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാട്. വീണ്ടും തോറ്റാൽ പാർട്ടിയെ മ്യൂസിയത്തിൽ തിരയേണ്ടി വരുമെന്നാണ് നേതാക്കൾ പോലും രഹസ്യമായി പറയുന്നത്' എന്നും ചന്ദ്രിക കടന്നാക്രമിച്ചു.
പിണറായിയുടെ വാക്കുകളെ മുത്തുമൊഴികളായി സ്വീകരിച്ചിരുന്നവരൊക്കെ വെളിച്ചപ്പാടായതോടെ വിമർശനമേൽക്കാത്തവർ കേരളത്തിലില്ലെന്ന അവസ്ഥയായി. ധനമന്ത്രിയും പിണറായിയും വിമർശനത്തിന്റെ ഇരകളായി. പണ്ടേ യെച്ചൂരി ഒരുഭാഗത്തും കേരളത്തിലെ പാർട്ടി മറുഭാഗത്തുമാണ് എന്ന് അറിയാത്തവരായി ഒരാളുമില്ല. ഭരണദൗർബല്യങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയെന്ന പാർട്ടിയുടെ വിലയിരുത്തൽ മുഖ്യമന്ത്രിയിലേക്ക് വിരൽ ചൂണ്ടിയപ്പോൾ ന്യായീകരണം ചമയ്ക്കാൻ ഗോവിന്ദനും പാടുപെട്ടു എന്ന് മുഖപത്രം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്