എറണാകുളം ഹൈക്കോർട്ടിൽ നിന്ന് തൃശ്ശൂരേയ്ക്കുള്ള ദൂരം 80.4 കിലോമീറ്റർ ഗൂഗിളിൽ തിരഞ്ഞാൽ കാർ മാർഗം ഈ ദൂരം കടക്കാൻ 1 മിനിട്ടും 59 സെക്കൻഡും മതിയെന്നായിരിക്കും മറുപടി. പക്ഷെ ഈ ഡിജിറ്റൽ കണക്കും വച്ച് കൊച്ചിയിൽ നിന്ന് തൃശ്ശൂർക്ക് പുറപ്പെട്ടാൽ യാത്രാ സമയം 4 മണിക്കൂറെങ്കിലുമെടുക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. അങ്കമാലി ചിറങ്ങര ഭാഗത്തെ ട്രാഫിക് ബ്ലോക്ക് പണ്ടേ പ്രസിദ്ധമാണ്.
ഇപ്പോൾ അടിപ്പാലങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇടപ്പള്ളി-മണ്ണുത്തി ഭാഗത്തെ റോഡ് ഗതാഗതവും താറുമാറായിട്ട് മാസങ്ങൾ കഴിഞ്ഞു. യാത്ര 'സുഗമമാക്കുന്ന' ദേശീയപാത അതോറിറ്റിയുടെ ചുങ്കപ്പിരിവുകാരൻ പാലിയേക്കര ടോൾ ബൂത്തിൽ കണ്ണടയ്ക്കാതെ നിൽപ്പുണ്ട്. കാറിന്റെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്തു കാറുടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 'കാശടിച്ചു മാറ്റുന്ന' ടോൾ പിരിവ് ഏതായാലും കേരളാ ഹൈക്കോടതിക്ക് സുഖിച്ചിട്ടില്ല. ഇന്നലെ (ചൊവ്വ) കേന്ദ്രസർക്കാരിന്റെ ഇക്കാര്യത്തിലുള്ള വിശദീകരണം കോടതി തള്ളുകയുണ്ടായി.
ആലുവ-പാലക്കാട് ഭാഗത്തെ ദേശീയപാതയുടെ നിർമ്മാണം ഇനിയും പൂർണ്ണമായിട്ടില്ല. പക്ഷെ, പാലിയേക്കര ടോൾ ബൂത്തിൽ നിന്നുള്ള വരുമാനം ഇതേ റോഡ് നിർമ്മാണത്തിനായി ചെലവഴിച്ച തുകയുടെ പത്തിരട്ടിയും കടന്ന് മുന്നേറുകയാണ്. ഈ തർക്കം ഉന്നയിച്ചുള്ള ഹർജികൾ ഇനിയും ഹൈക്കോടതി പരിഗണിച്ചിട്ടില്ല. റോഡ് നിർമ്മാണത്തിലെ കാര്യതാമസം കോടതി നടപടികളിലുണ്ടാവില്ലെന്നു കരുതാം.
തീവെട്ടിക്കൊള്ളക്കാരെക്കാൾ 'ഡെയിഞ്ചറസ്!'
തൊട്ടടുത്ത തമിഴ്‌നാട്ടിലും കർണ്ണാടകയിലുമെല്ലാം റോഡുകളിൽ ടോൾ പിരിക്കുന്നുണ്ട്. റോഡ് പണി പൂർത്തിയാക്കി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയതിനുശേഷമേ ഈ സംസ്ഥാനങ്ങൾ ടോൾപിരിവിന് അനുമതി നൽകാറുള്ളൂ. കേരളത്തിൽ മാത്രമാണ് റോഡ് നിർമ്മാണം പൂർത്തിയാകുന്നതിനുമുമ്പ് ടോൾ പിരിവ് ആരംഭിക്കുന്നത്. റോഡ് ടാറിട്ടു കഴിഞ്ഞാൽ ഉടനെ സർവസന്നാഹങ്ങളുമുള്ള ടോൾ പ്ലാസകൾ റെഡിയായിരിക്കും. സർവീസ് റോഡുകൾ, ട്രാഫിക് ലൈറ്റുകൾ, സൂചക ബോർഡുകൾ എന്നിവയെല്ലാം നിർമ്മിച്ചു കഴിയുന്നതിനു മുമ്പ് ആരാണ് ഈ ടോൾ പിരിവിന് സമ്മതം നൽകുന്നതെന്ന് നമുക്കറിയില്ല.
ട്രാഫിക് ബ്ലോക്കുണ്ടായാൽ ടോൾ പിരിക്കാമെന്ന ഒരു കോടതി ഉത്തരവുണ്ടത്രെ. പക്ഷെ നാലും അഞ്ചും മണിക്കൂർ വരെ ട്രാഫിക് ബ്ലോക്കുണ്ടായിട്ടും ടോൾ കൃത്യമായി പിരിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? റോഡുകളിലെ കുണ്ടും കുഴിയും മാത്രമല്ല പ്രശ്‌നം. ശരാശരി 2 മണിക്കൂർ കൊണ്ട് കൊച്ചിയിലെത്തേണ്ട ബ്ലോക്കിൽ സമയം നഷ്ടപ്പെടുന്ന ഒരാൾ 1 മണിക്കൂർ കൂടി കൂടുതൽ കണക്കാക്കി യാത്ര പുറപ്പെട്ടിട്ടും കാര്യമില്ലാത്ത അവസ്ഥയാണ് ഇന്ന് തൃശ്ശൂർ-എറണാകുളം റൂട്ടിലൂള്ളത്.
കഴിഞ്ഞ ദിവസം പാലിയേക്കര ടോളിൽ ചുങ്കം കൊടുക്കാതെ ബൂത്തിൽ 10 മണിക്കൂർ കാത്തു കിടന്ന പാലക്കാട് ജില്ലയിലെ മംഗലം സ്വദേശിയായ ഒരാളുടെ വീഡിയോ കണ്ടു. സ്വന്തം സഹോദരിക്കുവേണ്ടി ആംബുലൻസിൽ യാത്ര ചെയ്തപ്പോഴും ടോൾപിരിവുകാർ മര്യാദകേട് കാണിച്ചതായി ഇയാൾ പരാതിപ്പെടുന്നു. വേറൊരു മാരുതി 800 കാറിന്റെ ഉടമസ്ഥനും 'തന്റേതല്ലാത്ത കാരണത്താൽ' ടോൾ ബൂത്തിൽ കുടുങ്ങിയതും സോഷ്യൽ മീഡിയയിൽ കാണാനായി.
റോഡ് നിർമ്മാണം നടക്കുമ്പോൾ ചെറിയൊരു അസൗകര്യവും സമയനഷ്ടവുമെല്ലാം ജനം സഹിക്കും. ചില പെയിന്റിംഗ് തൊഴിലാളികളെ പോലെ, വീട്ടുകാരെ മാസങ്ങളോളം പുറത്തുനിർത്തി നടത്തുന്ന പെയിന്റടി പോലെ ദുസ്സഹമാക്കുകയാണ് കേരളത്തിലെ നവറോഡ് നിർമ്മാണ വേളകൾ പലതും. മഴക്കാലം കൂടി വന്നതോടെ പാലക്കാട്-തൃശ്ശൂർ-എറണാകുളം-ഇടപ്പള്ളി റൂട്ടുകളിൽ വാഹനയാത്ര ഏറെ സാഹസികമാണെന്നാണ് യാത്രക്കാരുടെ പരാതി.
ദേശീയപാതകൾ ദേശീയ 'പാതക' ങ്ങളോ?
കേരളത്തിലെ ദേശീയപാത നിർമ്മാണം ചില ഉദ്യോഗസ്ഥരാലും രാഷ്ട്രീയത്തിലെ കാട്ടുകള്ളന്മാരും റിമോട്ടായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന പരാതി പണ്ടു മുതലേയുണ്ട്. പാലിയേക്കരയിൽ ചുങ്കം പിരിക്കാൻ കരാറെടുത്തിട്ടുള്ള കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെക്കുറിച്ച് ഇന്റർനെറ്റിൽ പരാതിയപ്പോൾ, ഡയറക്ടർമാരിൽ ആദ്യത്തെ പേര് ശങ്കരൻ പത്മനാഭൻ എന്നാണ്. ശേഷിച്ച ഡയറക്ടർമാരെല്ലാം മറ്റ് സംസ്ഥാനക്കാരാണ്. കൽക്കട്ടയിലാണ് ടോൾ പിരിവ് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ്. ഇതൊന്നും നമുക്ക് ചോദ്യം ചെയ്യാനാവില്ല. പക്ഷെ ഇതേ കമ്പനി ടോൾബൂത്തിൽ നടത്തുന്ന 'ഗുണ്ടായിസ' മെല്ലാം ചോദ്യം ചെയ്യേണ്ടതല്ലേ? ദേശീയപാത 544 ലെ ആറ് അടിപ്പാതകളുടെ നിർമ്മാണം ഒരേ കമ്പനിയെ തന്നെ ഏൽപ്പിച്ചത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി തന്നെ വാക്കാൽ വിമർശിച്ചിട്ടുണ്ട്.
ഇതിനൊന്നും ദേശീയപാത അതോറിറ്റി മതിയായ കാരണം ബോധിപ്പിച്ചിട്ടില്ല.
പാലിയേക്കരയിലെ ടോൾ പിരിവ്, റോഡിന്റെ നിർമ്മാണച്ചെലവും കഴിഞ്ഞ് വർദ്ധിച്ചിട്ടും രണ്ട് കാര്യങ്ങളിൽ എൻ.എച്ച്. അധികൃതർ വിശദീകരണം നൽകിയിട്ടില്ല. ഒന്നാമതായി നിർമ്മാണച്ചെലവ് കവിഞ്ഞിരിക്കെ, ടോളിൽ 40 ശതമാനം കുറവ് വരുത്താൻ വ്യവസ്ഥയുണ്ട്. ഇതെന്തുകൊണ്ട് പാലിച്ചില്ല?
രണ്ടാമതായി 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഇപ്പോൾ ടോളിൽ ഇളവ് നൽകാത്തതെന്തുകൊണ്ട്? ട്രാഫിക് ബ്ലോക്ക് പാരമ്യത്തിലെത്തിയപ്പോൾ തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ടോൾ പിരിവ് നിർത്താൻ പുറപ്പെടുവിച്ച ഉത്തരവ് രാത്രിക്കു രാത്രി റദ്ദാക്കാനുള്ള 'ഇടപെടൽ' ഉണ്ടായത് തലസ്ഥാനത്തുനിന്നായിരുന്നു. അതാരായിരിക്കാം? ഊഹിച്ചാൽ മതി. കാരണം, ക്ലൂ പോലും ആവശ്യമില്ലാത്ത ഒരു ചോദ്യമാണിത്.
ഒത്തുകളിച്ച് ഒരു കൊല്ലാക്കൊല!
2023ൽ ഒരുകണക്ക് പുറത്തുവന്നിരുന്നു. 721.25 കോടി മുടക്കി നിർമ്മിച്ച ദേശീയപാത 544ൽ നിന്ന് ടോൾ കമ്പനി 1131.29 കോടി പിരിച്ചെടുത്തുവെന്നായിരുന്നു ആ കണക്ക്. ഇതോടെ ടോളിൽ 40 ശതമാനം കുറവ് വരുത്തേണ്ട കമ്പനി ചുങ്കനിരക്ക് കൂട്ടുകയാണ് ചെയ്തത്. മാത്രമല്ല, കരാർ ലംഘനം നടത്തിയതിന്റെ പേരിൽ എൻ.എച്ച് അധികൃതർ 1736.73 കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് കമ്പനി കേസും കൊടുത്തു. വാശിക്ക് എൻ.എച്ച്. അധികൃതർ 1279 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കരാർ കമ്പനിയ്‌ക്കെതിരെ മറ്റൊരു കേസ് കൊടുത്തു. ഇതോടെ ട്രൈബ്യൂണൽ 'തൽസ്ഥിതി' തുടരാൻ നിർദ്ദേശം നൽകി. തുടർന്ന് കരാർ കമ്പനി കൂളായി ടോൾപിരിവ് തുടർന്നുവെന്നതാണ് യാഥാർത്ഥ്യം. ഇനി ഈ കേസും മറുകേസുമെല്ലാം തീരുന്നതുവരെ കരാർ കമ്പനിക്ക് കൂടിയ നിരക്കിൽ ടോൾ പിരിക്കാം. ഇതൊരു ഒത്തുകളിയാണെന്ന് ജനങ്ങൾ സംശയിക്കുന്നു.
കേരളത്തിൽ ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത് 1253 കിലോമീറ്റർ ദേശീയ പാതയാണ്. നിർമ്മാണ മേൽനോട്ടത്തിനുള്ളത് 21 എഞ്ചിനീയർ മാത്രം. എന്നാൽ അയൽ സംസ്ഥാനത്ത് 548 കിലോമീറ്റർ ദേശീയപാതാ നിർമ്മാണത്തിനുള്ളത് 103 എഞ്ചിനീയർമാരാണ്. ദേശീയപാതാ നിർമ്മാണത്തിൽ മോദി സർക്കാർ കൈവരിച്ചുകൊണ്ടിരിക്കുന്ന വൻ പുരോഗതിയിൽ വിള്ളൽ വീഴാൻ അഴിമതിയും കൈക്കൂലിയും കാരണമായിട്ടുണ്ട്. ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ദേശീയതലത്തിൽ റോഡ് നിർമ്മാണം ത്വരിതഗതിയിലാക്കിയതെന്നും പറയണം. പക്ഷെ, ഡെൽഹിയിലെ ദ്വാരകാ എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിൽ അമിത ചെലവ് വരുത്തിയതായി കേന്ദ്രസർക്കാരിനെ അറിയിച്ച ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസസിലെ വനിതാ ഉദ്യോഗസ്ഥയായ അതുർവ സിൻഹയേയും ദത്തപ്രസാദ് സൂര്യകാന്ത്, ഷിൻസ എന്നിവരെയും പൊടുന്നനവേ സ്ഥലം മാറ്റിയത് മാധ്യമങ്ങൾ പോലും വേണ്ടത്ര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തില്ല.
(അതൂർ വ സിൻഹ ഇപ്പോൾ കേരളത്തിലെ എൻ.എച്ച്.വിഭാഗത്തിലുണ്ട്) കരാർ കമ്പനിക്ക് ഒത്താശ ചെയ്തു 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന പത്രക്കുറിപ്പ് പിന്നാലെ ഇറങ്ങിയെന്നു മാത്രം. ഇവരിൽ നിന്ന് അന്വേഷണ ഏജൻസി കണ്ടെടുത്തത് 1.8 കോടി രൂപയായിരുന്നു!
ഇനിയുമുണ്ട് അഴിമതിക്കഥകൾ. മഹാരാഷ്ട്രയിലെ എൻ.എച്ച്.361, എൻ.എച്ച് 848 എന്നിവ നിർമ്മിച്ച കരാർ കമ്പനിക്ക് 203 കോടി രൂപ ലാഭമുണ്ടാക്കാൻ ദേശീയ പാതാ അധികൃതർ കൂട്ടുനിന്നതും ദ്വാരക എക്‌സ്പ്രസ് ഹൈവേ നിർമ്മിക്കാൻ കിലോ മീറ്ററിന് 18.2 കോടി രൂപ നിശ്ചയിച്ചത് പിന്നീട് പദ്ധതിച്ചെലവ് 14 തവണ ഉയർത്തി കിലോമീറ്ററിന് 251 കോടിയാക്കി പുനർനിർണയിച്ചതും സി.എ.ജി. കണ്ടെത്തിയതും തുണ്ടുവാർത്തകളാക്കി മാറ്റി മാധ്യമങ്ങൾ.
കേന്ദ്രസർക്കാർ ഇതിനകം റോഡ് സെസായി പിരിച്ചെടുത്തത് 12 ലക്ഷം കോടിയിൽ ഏറെ രൂപയാണ്. എന്നിട്ടും ദേശീയ പാതകൾ നിർമ്മിച്ചു കഴിയുമ്പോൾ, ആ റോഡിലൂടെ സഞ്ചരിക്കാൻ പൊതുജനം ചുങ്കം കൊടുക്കേണ്ടിവരുന്നു. മാത്രമല്ല, ടൂവീലർ, ത്രീവീലർ, സൈക്കിൾ തുടങ്ങിയവയ്‌ക്കൊന്നും ദേശീയപാതയിലൂടെ സഞ്ചരിക്കാനാവില്ല. സർവീസ് റോഡുകളാണ് പാവപ്പെട്ടവരുടെ ഈ വാഹനങ്ങൾ ഉപയോഗിക്കേണ്ടതത്രെ.
എല്ലാവരും കൂടി നൽകിയ നികുതി ഉപയോഗിച്ച് നിർമ്മിക്കുന്ന ദേശീയപാതകൾ പണമുള്ളവർക്കുമാത്രമായി 'സംവരണം' ചെയ്യപ്പെടുന്ന ഈ പ്രവണത ജനാധിപത്യത്തിനു ചേർന്നതാണോ? അടിയന്തിരാവസ്ഥയുടെ അൻപതാമാണ്ട് ആഘോഷിക്കുന്ന ഈ ദിനത്തിൽ നമ്മുടെ ജനാധിപത്യം പണാധിപത്യമായി മാറുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടതുണ്ട്.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്