ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വന്ന മറ്റൊരു ആശങ്കയായിരുന്നു മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്നത്. പലരും മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് ഭയപ്പെട്ടിരുന്നു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്കന്‍ സൈന്യവും പങ്കുചേര്‍ന്നതോടെ ആശങ്ക ഇരട്ടിയായിരുന്നു.
ടെഹ്റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അമേരിക്കന്‍ സൈന്യവും ഇറാന് നേരെ ആക്രമണം നടത്തിയത്. ഇത് മേഖലയിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. മാത്രമല്ല ഇതിന്റെ വ്യാപക പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആഗോള ഉത്കണ്ഠകളും ഇതോടൊപ്പം വര്‍ദ്ധിച്ചു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനും ഇസ്രായേലും സമാധാന ചര്‍ച്ചകള്‍ക്കായി തന്റെ മധ്യസ്ഥത തേടിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുകയും, ഇതിന്റെ ഫലമായി ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലേക്ക് എത്തുകയുമായിരുന്നു. പിന്നാലെ ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ആരോപണം ഉയര്‍ന്ന് വന്നു. വെടിനിര്‍ത്തല്‍ ലംഘിച്ച് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേനയും ആരോപിച്ചു. എന്തായാലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്കിടയിലും ആഗോള സംഘര്‍ഷം വര്‍ദ്ധിക്കുമെന്ന ഭയം അസ്ഥിരമായി തുടരുന്നുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് ഈ സംഭവവികാസങ്ങള്‍ കാരണമായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഏതാണ്ട് ഒരാഴ്ചയിലധികം നീണ്ടു നിന്ന ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ വെള്ളിയാഴ്ചയോടെയാണ് യുഎസ് പരസ്യമായി ഇടപ്പെട്ടത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ യുഎസ് സൈന്യം വളരെ തന്ത്രപരമായ നീക്കത്തിലൂടെ തകര്‍ത്തുവെന്നാണ് അവകാശപ്പെടുന്നത്. വലിയ സൈനിക വിജയമായിട്ടാണ് ട്രംപ് ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന് പേരിട്ട ദൗത്യത്തെ വിശേഷിപ്പിച്ചത്. ഇറാനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ആക്രമണമാണ് യുഎസ് നടത്തിയത്.
ഇസ്രായേലുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നുവെന്നും ഇത് യുഎസ് ഇടപ്പെട്ടതോടെ ഇല്ലാതായെന്നും നേരത്തെ ഇറാനും പ്രതികരിച്ചിരുന്നു. സംഘര്‍ഷം ഒരു ആഗോള യുദ്ധമായി മാറിയിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള സംഖ്യകക്ഷികള്‍ അതില്‍ പങ്കുചേര്‍ന്നേന്. എന്നിരുന്നാലും ചില പ്രദേശങ്ങളില്‍ യുദ്ധം അത്രയധികം സ്വാധീനം ചെലുത്തിയില്ല. മൂന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ സുരക്ഷിതമായി അഭയം തേടാന്‍ കഴിയുന്ന ചില രാജ്യങ്ങളെ 'ദി മെട്രോ' പട്ടികപ്പെടുത്തുന്നു. ഭൗമരാഷ്ട്രീയ സ്ഥാനം, സൈനിക നിഷ്പക്ഷത, സ്ഥിരതയുള്ള സാഹചര്യങ്ങള്‍ എന്നിവ കാരണം അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
അന്റാര്‍ട്ടിക്ക
ആണവ യുദ്ധം നടക്കുകയാണെങ്കില്‍ അന്റാര്‍ട്ടിക്കയുടെ തെക്കേ അറ്റത്തുള്ള സ്ഥലം ഏറ്റവും സുരക്ഷിതമായിരിക്കും. ആണവശക്തികളില്‍ നിന്ന് ഇത് വളരെ ദൂരെയാണ്. അതിന്റെ 14 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി അഭയാര്‍ത്ഥികള്‍ക്ക് ധാരാളം ഇടം നല്‍കുന്നു. എന്നാല്‍ കഠിനമായ മഞ്ഞുമൂടിയ കാലാവസ്ഥ അതിജീവനത്തിന് വെല്ലുവിളിയാകും.
ഐസ്ലന്‍ഡ്
ഐസ്ലന്‍ഡ് ആണ് സുരക്ഷിതമായ മറ്റൊരിടം. ഏറ്റവും സമാധാനപരമായ രാജ്യങ്ങളിലൊന്നായി സ്ഥിരം റാങ്ക് ചെയ്യപ്പെടുന്ന ഐസ്ലന്‍ഡ് ഒരിക്കലും ഒരു സമ്പൂര്‍ണ്ണ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ല. ഭൂമിശാസ്ത്രപരമായി വിദൂര സ്ഥാനത്ത് കിടക്കുന്നതിനാല്‍ യൂറോപ്പില്‍ ഇവിടം യുദ്ധത്തിനുള്ള സാധ്യത കുറവാണ്. മാത്രമല്ല ആണവ പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും ചെറിയ അളവില്‍ മാത്രമേ ഐസ്ലന്‍ഡിലേക്ക് എത്തുള്ളു.
ന്യൂസീലന്‍ഡ്
ന്യൂസീലന്‍ഡ് ആണ് യുദ്ധം വന്നാല്‍ സുരക്ഷിതമായ താവളങ്ങളില്‍ ഒന്ന്. നിഷ്പക്ഷ നിലപാടും ആഗോള സമാധാന സൂചികയില്‍ രണ്ടാം സ്ഥാനവും ഉള്ള രാജ്യമാണ് ന്യൂസീലാന്‍ഡ്. അതിന്റെ പര്‍വതപ്രദേശങ്ങള്‍ രാജ്യത്തിന് സംരക്ഷണം നല്‍കുന്നു. റഷ്യയുമായുള്ള ഒരു പാശ്ചാത്യ സംഘര്‍ഷത്തില്‍ ന്യൂസീലന്‍ഡ് ലക്ഷ്യപ്പെടാന്‍ സാധ്യതയില്ല. എന്നാല്‍ ന്യൂസീലന്‍ഡ് ഉക്രെയ്‌നെ സാമ്പത്തികമായി പിന്തുണച്ചിട്ടുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡ്
നിഷ്പക്ഷ നിലപാടിന്റെ കാര്യത്തില്‍, പ്രത്യേകിച്ച് രണ്ടാം ലോക മഹായുദ്ധ സമയത്തെ നിഷ്പക്ഷതയ്ക്ക് പേരുകേട്ട രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. പര്‍വ്വത പ്രദേശങ്ങളായും ആണവ ഷെല്‍ട്ടറുകളാലും രാജ്യം സുരക്ഷിതമാണ്. രാഷ്ട്രീയ നിഷ്പക്ഷതയാണ് അതിനെ സുരക്ഷിതമാക്കുന്ന മറ്റൊരു ഘടകം. ഉക്രെയ്‌നിന്റെ സൈനിക ശ്രമങ്ങളെയും ഈ രാജ്യം പിന്തുണച്ചിട്ടില്ല.
ഗ്രീന്‍ലന്‍ഡ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. ഈ രാജ്യത്തിന്റെ വിദൂര സ്ഥാനവും നിഷ്പക്ഷ നിലപാടും യുദ്ധത്തില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നു. വെറും 56,000 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ഈ ജനസാന്ദ്രത ആഗോള സംഘര്‍ഷത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
ഇന്തോനേഷ്യ
യുദ്ധം വന്നാല്‍ സുരക്ഷിതമായ മറ്റൊരു ഇടത്താവളം ഇന്തോനേഷ്യയാണ്. നിഷ്പക്ഷ വിദേശ നയമാണ് ഇന്തോനേഷ്യ നിലനിര്‍ത്തുന്നത്. ലോക സമാധാനത്തിനായി രാജ്യം നിലകൊള്ളുന്നു. അവരുടെ സ്വതന്ത്ര നിലപാടും ഭൂരാഷ്ട്രീയപരമായ സ്ഥാനവും ആഗോള സംഘര്‍ഷങ്ങളില്‍ അപകട സാധ്യത കുറയ്ക്കുന്നു.
തുവാലു
11,000 പേര്‍ മാത്രം താമസിക്കുന്ന ചെറിയ രാജ്യമാണ് തുവാലു. പരിമിതമായ അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും യുദ്ധത്തില്‍ അതിന്റെ പ്രാധാന്യം കുറയ്ക്കുന്നു. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്.
അര്‍ജന്റീന
ഗോതമ്പ് പോലുള്ള വിളകളാല്‍ സമൃദ്ധമായ അര്‍ജന്റീനയ്ക്ക് ആണവ ശൈത്യത്തെ അതിജീവിക്കാന്‍ കഴിയും. ആഗോള ക്ഷാമം നേരിട്ടാലും അര്‍ജന്റീനയില്‍ അന്നത്തിന് മുട്ടുണ്ടാവില്ല. സംഘര്‍ഷങ്ങളുടെ മുന്‍ കാല ചരിത്രം ഉണ്ടെങ്കിലും കാര്‍ഷിക വിഭവങ്ങളാല്‍ സമൃദ്ധമായതിനാല്‍ അര്‍ജന്റീന താരതമ്യേന സുരക്ഷിതമായ ഒരു താവളമായി തുടരുന്നു.
ഭൂട്ടാന്‍
യുദ്ധം വന്നാല്‍ ഭൂട്ടാനും സുരക്ഷിതമാണ്. 1971-ല്‍ നിഷ്പക്ഷത പ്രഖ്യാപിച്ചതിന് ശേഷം ഭൂട്ടാന്‍ സുരക്ഷിതമാണ്. മാത്രമല്ല പര്‍വ്വത പ്രദേശങ്ങളാലും കരയാലും ചുറ്റപ്പെട്ട ഭൂമിശാസ്ത്രമാണ് ഭൂട്ടാന്റേത്. അതിന്റെ ഈ പ്രത്യേകത കാരണം ബാഹ്യ ഭീഷണികളെ പ്രതിരോധിക്കാന്‍ എളുപ്പമാണ്.
ചിലി
4,000 മൈല്‍ ദൂരം വ്യാപിച്ച് കിടക്കുന്ന വിശാലമായ തീരദേശവും അതിന്റെ സമൃദ്ധമായ പ്രകൃതിവിഭവവും ചിലിയെ യുദ്ധ സാഹചര്യങ്ങളില്‍ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നു. അത്യാധൂനിക അടിസ്ഥാനസൗകര്യങ്ങളുള്ള തെക്കേ അമേരിക്കയിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നാണ് ചിലി.
ഫിജി
ഓസ്ട്രേലിയയില്‍ നിന്ന് 2,000 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഫിജിയാണ് മറ്റൊരു സുരക്ഷിത ഇടം. വിദൂരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. മാത്രമല്ല സൈനിക ശ്രദ്ധക്കുറവും ഇടതൂര്‍ന്ന വനങ്ങളും ഫിജിയെ സമാധാനത്തിന്റെ സ്വര്‍ഗ്ഗമാക്കുന്നു. വളരെ കുറഞ്ഞ സൈന്യം മാത്രമാണ് ഇവിടെയുള്ളത്. ആഗോള സമാധാന സൂചികയില്‍ ഉയര്‍ന്ന റാങ്കുള്ള സുരക്ഷിതമായ ഇടമാണ് ഫിജി.
ദക്ഷിണാഫ്രിക്ക
സമൃദ്ധമായ ഫലഭൂയിഷ്ഠമായ ഭൂമി, ശുദ്ധജലം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ദക്ഷിണാഫ്രിക്ക അതിജീവനത്തിന് നല്ല സാധ്യതകള്‍ നല്‍കുന്നു. വൈവിധ്യമാര്‍ന്ന വിഭവങ്ങളും കാര്‍ഷിക ശേഷിയും പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന് ജനങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്